ഡെസ്റ്റിനേഷന്‍ സെന്ററാക്കാൻ ലക്ഷ്യമിടുന്ന കുറുപ്പന്തറ കടവ് ഭാഗം.
കുറുപ്പന്തറ: ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി മാഞ്ഞൂര്‍ പഞ്ചായത്ത്. ഇതിനായി വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്. തോടുകളും കനാലുകളും നെല്പാടങ്ങളും എന്നിങ്ങനെ സമൃദ്ധമായ അടിസ്ഥാനസൗകര്യങ്ങളും കാര്‍ഷിക ഉത്പന്നങ്ങള്‍ ധാരാളം ഉത്പാദിപ്പിക്കുന്നതുമായ പ്രദേശമാണ് മാഞ്ഞൂര്‍. പ്രശസ്തമായ നിരവധി ആരാധനാലയങ്ങളും പണ്ടുകാലം മുതലേ പേരുകേട്ട നാട്ടുചന്തകള്‍, കൃഷിവകുപ്പിന്റെ ലേലമാര്‍ക്കറ്റ്, കാഞ്ഞിരത്താനം പുലിയള പോലുള്ള ചരിത്ര സ്മാരകങ്ങള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് മാഞ്ഞൂര്‍.
പഞ്ചായത്തിലെതന്നെ ചെറിയ-ചെറിയ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഗ്രാമീണ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്. ഉന്നതനിലവാരത്തിലുള്ള ഹോട്ടലുകളും ക്ലബ്ബുകളും റിസോര്‍ട്ടുകളും പഞ്ചായത്തിലെ വിവിധയിടങ്ങളിലുണ്ട്. ഇവിടെ ആഭ്യന്തര-വിദേശ സഞ്ചാരികളായ ധാരാളംപേര്‍ ദിവസവും എത്തുന്നുണ്ട്.
എന്നാല്‍ മാഞ്ഞൂരിലെ ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യം പലപ്പോഴും വിനോദസഞ്ചാരികള്‍ക്ക് കിട്ടുന്നില്ല. ഇതാണ് പഞ്ചായത്തിനെ ഗ്രാമീണ മേഖലയില്‍ ടൂറിസം പദ്ധതികളും സൗകര്യങ്ങളും ഉറപ്പാക്കാനായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാനും ഇത്തരം പദ്ധതികള്‍ക്ക് കഴിയും. എംജി യൂണിവേഴ്സിറ്റിയിലെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മാഞ്ഞൂരില്‍ ടൂറിസം സാധ്യതാ പഠനം നടത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ തയാറാക്കി. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റു ത്രിതലപഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
കനാലുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം
പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലൂടെ 17 കിലോമീറ്റര്‍ ദൂരത്തില്‍ എംവിഐപിയുടെ ഉള്‍പ്പെടെ കനാലുകള്‍ കടന്നുപോകുന്നുണ്ട്. ഈ കനാലുകള്‍ ശുചീകരിക്കുകയും കനാലിന്റെ സമീപത്തെ പാത തെളിക്കുകയും ചെയ്ത് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാരായ ജനങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും ഒത്തുകൂടാന്‍ പറ്റുന്ന നിലയിലാക്കും. നീരൊഴുക്ക് ക്രമപ്പെടുത്തി അപകടരഹിതമായി കുളിക്കാനും നീന്തലിനും ഈ കനാലുകളില്‍ സൗകര്യമൊരുക്കും. കനാലും തോടുകളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിലൂടെ പദ്ധതി ചെലവ് കുറയ്ക്കാനുള്ള തീരുമാനവും പഞ്ചായത്തിനുണ്ട്. കുഴിയാഞ്ചാല്‍ കുളവും തോടും, മാന്‍വെട്ടം, മാഞ്ഞൂര്‍ സൗത്ത് എന്നിവിടങ്ങളിലെ തോടുകളും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
കുറുപ്പന്തറ കടവ് കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതി
കുറുപ്പന്തറ കടവിലെ കുളം ശുചീകരിച്ച് ആമ്പല്‍ക്കുളവും ഹാപ്പിനസ് പാര്‍ക്കും സ്ഥാപിക്കും. കുറുപ്പന്തറ കടവ്-കെവി കനാല്‍ തോട് ആഴംകൂട്ടി ശുചീകരിക്കും. ഇതോടെ ബോട്ടുകള്‍ ഉള്‍പ്പെടെ കുറുപ്പന്തറ കടവിലേക്കും തിരിച്ചും സഞ്ചരിക്കാനാകും. ഇതു ഉള്‍നാടന്‍ ടൂറിസം രംഗത്ത് മികച്ച നേട്ടം കൊയ്യാനുള്ള അവസരമാകും. ടൂറിസം രംഗത്ത് ബോട്ടിംഗിനും കയാക്കിംഗിനും നീന്തല്‍ പരിശീലനത്തിനുമെല്ലാം സൗകര്യം വരികയാണെങ്കില്‍ ആവശ്യമായ സഹായങ്ങള്‍ നല്കാന് ക്ലബ്ബുകളും സംഘടനകളും സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്.
ഓമല്ലൂര്‍ കനാല്‍ ടൂറിസം
ഓമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് 2024-ല്‍ നടപ്പാക്കിയ പദ്ധതിയാണിത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സഹകരണത്തോടെ ഒന്നര കലോമീറ്റര്‍ ദൂരം എംവിഐപി കനാലും പരിസരവും വൃത്തിയാക്കി. ഓപ്പണ്‍ ജിം, കിഡ്സ് പാര്‍ക്ക്, ടൈലിട്ട നടപ്പാത, കനാല്‍ സൗന്ദര്യവത്കരണം, ഫലവൃക്ഷത്തോട്ടം, ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി മധ്യവേനലവധിക്ക് നാലുദിവസത്തെ ടൂറിസം ഫെസ്റ്റും നടത്തിവരുന്നു.
ഇതു വിജയമായത് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.
Tags : Nattuvishesham Districtnews Projects