പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റ് സമുച്ചയ പ്രവൃത്തി പാതിവഴിയിൽ നിലച്ച നിലയിൽ.
പെരിന്തൽമണ്ണ: വർഷങ്ങളായി അടച്ചിട്ട പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിലേക്കുള്ള റോഡ് നഗരസഭാ അധികൃതർ തുറന്നുകൊടുത്തു. ഇതോടെ മാർക്കറ്റിനകത്തെ കച്ചവടക്കാർക്ക് താത്കാലിക ആശ്വാസമായി. റോഡ് സൗകര്യമില്ലാത്തതിനാൽ ആളുകളെത്താതെ കച്ചവടം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മാർക്കറ്റിൽനിന്ന് ഒഴിഞ്ഞുപോകാൻ കച്ചവടക്കാർ ഒരുങ്ങി നിൽക്കെയാണ് നഗരസഭയുടെ നടപടി.
മണ്ണാർക്കാട് റോഡിൽനിന്ന് ആരംഭിച്ച് ടൗണ്‍ ഹാൾ റോഡിലേക്കുള്ള ഈ വഴി തുറന്നു നൽകണമെന്ന് മാർക്കറ്റിനകത്തെ വ്യാപാരികൾ നിരന്തരമായി നഗരസഭാധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാർക്കറ്റ് സമുച്ചയ നിർമാണ പ്രവൃത്തി കരാർ ഏറ്റെടുത്തിരുന്ന ഉൗരാളുങ്കൽ സൊസൈറ്റി കെട്ടിട നിർമാണ ആവശ്യാർഥം ഇതിലൂടെയുണ്ടായിരുന്ന വഴി വർഷങ്ങളോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ പ്രവാസികളിൽനിന്ന് കോടികൾ പിരിച്ചെടുത്താണ് ഇൻഡോർ മാർക്കറ്റിന്റെ ആദ്യഘട്ടം പ്രവൃത്തി നടത്തിയത്. പിരിച്ചെടുത്ത കോടികൾ വക മാറ്റി ചെലവഴിച്ചതിന്റെ അനന്തരഫലമാണ് മാർക്കറ്റ് സമുച്ചയം പാതിവഴിയിൽ മുടങ്ങിക്കിടക്കാൻ കാരണമെന്നാണ് ആരോപണം. പ്രദേശവാസികളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി പൂർത്തീകരിക്കണമെങ്കിൽ ഇനിയും കോടികൾ വേണ്ടിവരും.
Tags : Local News Nattuvishesham Malappuram