പ്രതീകാത്മക ചിത്രം
കളമശേരി: കളമശേരി ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങൾ മുന്നോട്ടു വെച്ച് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ. ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഗതാഗതക്കുരുക്കഴിക്കാൻ മന്ത്രി പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി അടച്ച് ഗതാഗത യോഗ്യമാക്കാനും കാലാവസ്ഥ അനുകൂലമായാൽ ഉടനെ ഉന്നത നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി,
ആലുവ ഭാഗത്തുനിന്നും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽ നിന്നും പഴയ ദേശീയപാത വഴി തിരിച്ചു വിടുന്നതും എൻഎഡി, എച്ച്എംടി റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയിൽ പ്രവേശിക്കുന്നതോടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ദേശീയപാതയിലെ ആര്യാസ് ജംഗ്ഷനിലെയും ടിവിഎസ് ജംഗ്ഷനിലെയും സിഗ്നലുകൾ പ്രവർത്തിപ്പിച്ച് ആലുവയിൽ നിന്നും വരുന്ന വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് ഹൈവേ വഴി പോകുന്നതിനും ആലുവയിൽ നിന്ന് വരുന്ന ബസുകൾ ഈ രണ്ട് സിഗ്നലുകളിലും ഫ്രീ ലെഫ്റ്റ് പോകാനുള്ള നടപടി സ്വീകരിക്കാനും ട്രാഫിക് വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.
കൂടാതെ എറണാകുളത്തുനിന്ന് വരുന്ന ബസുകളും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങളും ആര്യാസ് ജംഗ്ഷനിലെ സിഗ്നലിൽ എത്തി സിഗ്നൽ കട്ട് ചെയ്ത് പഴയ ദേശീയപാതയിലൂടെ എച്ച്എംടി ജംഗ്ഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.