ശ്രീജിത്ത് അപകടത്തിൽപ്പെട്ട വിഴിഞ്ഞത്തെ പാറക്കൂട്ടം.
വിഴിഞ്ഞം: കലങ്ങിമറിയുന്ന കടലിൽ ബോട്ടിറക്കി തുടർച്ചയായി തെരച്ചിലിനൊടുവിലും ഡോ. ശ്രീജിത്ത് കാണാമാറയത്തു തന്നെ. കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന തെരച്ചിലും വിഫലമായതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങൾ.
വയനാട് പയ്യംപള്ളി വണ്ണിയൂർക്കാവ് നന്ദനത്തിൽ ഹോമിയോ ഡോക്ടറായ ശ്രീജിത്തിനായുള്ള തിരച്ചിലാണ് എങ്ങുമെത്താതെ തുടരുന്നത്. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിന് സമീപത്തെ പാറക്കൂട്ടത്തിൽ നിന്ന് തിരയിൽപ്പെട്ട് കാണാതായ ശ്രീജിത്ത് എവിടെയെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും അധികൃതർക്കില്ല. ഉൾക്കടൽ വരെ കഴിഞ്ഞദിവസങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാറക്കൂട്ടത്തിന്റെ അടിത്തട്ടിലോ, തുറമുഖത്തെ പുലിമുട്ടിലോ യുവാവ് കുടുങ്ങിക്കിടപ്പുണ്ടോ എന്നും അധികൃതർ സംശയിക്കുന്നു. ശക്തമായ കടൽക്ഷോഭമുള്ളതിനാൽ ദൂരെക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
പ്രകൃതിരമണീയമായ കടലും പാറക്കൂട്ടങ്ങളെയും ഇടിച്ച് മറിച്ച് കരയിലേക്ക് വരുന്ന തിരമാലകളുമെല്ലാം കാഴ്ചക്കാർക്ക് എന്നും ദൃശ്യവിരുന്നൊരുക്കുന്നെങ്കിലും ഇവിടെ പതിയിരിക്കുന്നത് വൻ അപകടമാണ്. വിഴിഞ്ഞത്തെ രണ്ടു തുറമുഖങ്ങളുടെ പുലിമുട്ടുകളിലും കോവളം ലൈറ്റ് ഹൗസിനു സമീപത്തെ പാറക്കൂട്ടങ്ങളിലും ഇടിച്ച് ചുഴറ്റിവരുന്ന ശക്തമായ തിരമാലകളാണ് സഞ്ചാരികളുടെ ജീവനു ഭീഷണിയാകുന്നത്.
കടൽത്തിരകളെ പശ്ചാത്തലമാക്കി സെൽഫിയെടുക്കാൻ പാകത്തിലുള്ള വിശാലമായ അടുക്ക് പാറകളിൽ ആവേശത്തോടെ കയറിക്കൂടിയവർക്ക് ഒടുവിൽ ദുഃഖത്തിനാണ് വഴി യൊരുങ്ങിയത്. തിരച്ചുഴിയും പാറക്കടിയിലെ ചെറിയ ഗുഹകളും മീൻപിടിത്തക്കാർക്കും ചിപ്പിത്തൊഴിലാളികൾക്കു പോലും പേടിസ്വപ്നമാണ്. വീണാലുടൻ പാറക്കടിയിലേക്കു വലിച്ചു കൊണ്ടുപോകുമെന്ന പേടിയിൽ വിഴിഞ്ഞത്തുകാർ ഇവിടെ ഇറങ്ങാറുമില്ല . എന്നാൽ അപകടക്കെണിയറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് ഇവിടെ എത്തിയവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.
Tags : Local News Nattuvishesham Thiruvananthapuram