പ്രതീകാത്മക ചിത്രം
ക ുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു തേനി ജില്ലയിലെ നെല്പാടങ്ങളിലെ ഒന്നാംകൃഷിക്കായി ശനിയാഴ്ച മുതല്‍ വെള്ളം കൊണ്ടുപോകുമെന്ന് കമ്പം എംഎല്‍എ ജഗന്നാഥ് മിശ്ര അറിയിച്ചു. അണക്കെട്ടില്‍നിന്ന് കാര്‍ഷികാവശ്യത്തിനായി സെക്കന്‍ഡില്‍ 256 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. തേക്കടിയിൽ പ്രത്യേക പൂജകള്‍ക്കു ശേഷം ഷട്ടര്‍ തുറന്നുവിടും.
കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കാതിരുന്നതോടെ ജൂണ്‍ ആദ്യവാരം ഒന്നാം കൃഷിക്കായി വെള്ളം കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. രണ്ടു മാസത്തിനുശേഷമാണ് കൃഷിക്കായി വെള്ളം കൊണ്ടുപോകുന്നത്. തേക്കടിയിൽ ജലനിരപ്പ് 118 അടി പിന്നിട്ടാല്‍ മാത്രമേ തമിഴ്നാട് കൃഷിക്കായി വെള്ളം കൊണ്ടുപോകൂ. അതുവരെ കുടിവെള്ളത്തിനായാണ് തേക്കടിയിലെ വെള്ളം തമിഴ്നാട് ഉപയോഗിച്ചിരുന്നത്.
ജൂണിൽ 110 അടിക്ക് താഴെയായിരുന്നു ഇവിടുത്തെ ജലനിരപ്പ്. ഓഗസ്റ്റ് ആദ്യവാരം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും അണക്കെട്ടിലെ ജലനിരപ്പ് 121.75 അടിയിലേക്ക് എത്തുകയും ചെയ്തതോടെയാണ് ശനിയാഴ്ച മുതല്‍ 120 ദിവസത്തേക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് തീരുമാനിച്ചത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1300 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്.
2020ല്‍ കേരളത്തിൽ കാലവര്‍ഷം വൈകിയതിനാല്‍ ഓഗസ്റ്റിലാണ് ഒന്നാം കൃഷിക്കായി ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് കൃഷി ചെയ്യുന്നത്. ഇടുക്കിയുടെ അയല്‍ജില്ലയായ തേനിയില്‍ മാത്രം 14,707 ഏക്കറിലധികം സ്ഥലത്താണ് മുല്ലപ്പെരിയാറിലെ വെള്ളത്തിനെ ആശ്രയിച്ച് കര്‍ഷകര്‍ കൃഷി ഒരുക്കുന്നത്.