കൊച്ചി: ദേശീയപാത 66ലെ ഇടപ്പള്ളി - മൂത്തകുന്നം സ്ട്രെച്ച് അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും സാങ്കേതിക വിഭാഗം ജനറല്‍ മാനേജരുമായ പി. പ്രദീപ് അവലോകന യോഗത്തിൽ അറിയിച്ചു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലകളില്‍ അടിയന്തര പ്രാധാന്യത്തില്‍ ക്രോസ് കള്‍വര്‍ട്ടുകള്‍ നിര്‍മിക്കാനും വര്‍ഷകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും ഹൈബി ഈഡൻ എംപി നിര്‍ദേശം നല്കി. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടായിരുന്ന പട്ടണം, കൂനമ്മാവ്, തൈക്കാവ് എന്നീ മൂന്നു ഭാഗങ്ങളില്‍ മൂന്ന് അടിപ്പാതകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടന്നും ഇതിനായി തയാറാക്കിയ പദ്ധതി രേഖയ്ക്ക് അംഗീകാരം ലഭിച്ചതോടെ മൂന്നിടങ്ങളിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്ട്രെച്ചില്‍ പരമാവധി വേഗത്തില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും 5.9 കിലോ മീറ്റര്‍ ദൂരത്തില്‍ സര്‍വീസ് റോഡുകള്‍ നിര്‍മിക്കാന്‍ അനുമതിയായിട്ടുണ്ടെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിനായി വിവിധയിടങ്ങള്‍ പരിശോധിച്ചു വരികയണ്. അമൃത ആശുപത്രിക്ക് സമീപം എന്‍ട്രി എക്സിറ്റ് റാംപ് സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
18 ഇടത്ത് അഡീഷണല്‍ സ്പാന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 26 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്ത് ആധുനികമായ തെരുവ് വിളക്കുകളും സിസി ടിവി കാമറകളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് യാത്രികര്‍ക്ക് വേണ്ട 40 ഷെല്‍ട്ടറുകളും ഇരുവശത്തുമായി സ്ഥാപിക്കും.
ഇടപ്പള്ളി-അരൂര്‍ ആകാശപ്പാത: ഡിപിആര്‍ തയാറാക്കാന്‍ പുതിയ ഏജന്‍സി
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള ആകാശപ്പാത നിര്‍മാണത്തിന് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിനായി ചുമതലപ്പെടുത്തിയ ഏജന്‍സി തൃപ്തികരമായ പ്രവര്‍ത്തനം നടത്താത്തതിനാല്‍ ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ദേശീയപാതാ അധികൃതര്‍ അറിയിച്ചു.
മെട്രോ ക്രോസ് ചെയ്യുന്ന ഇടങ്ങളിലും സുപ്രധാന ജംഗ്ഷനുകളിലും മറ്റും വേണ്ടത്ര സാങ്കേതിക മികവ് ഇവര്‍ തയാറാക്കിയ ഡിപിആറിനു ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഡിപിആര്‍ തയാറാക്കാനായി പുതിയ ഏജന്‍സിയെ തെരഞ്ഞെടുക്കാനും അവരെ ചുമതലയേല്പ്പിക്കാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും ദേശീയപാതാ അധികൃതര്‍ക്ക് എംപി നിര്‍ദേശം നല്കി.
ബൈപ്പാസ്;നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും
ദേശീയപാത 544ലെ അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്/ എറണാകുളം ബൈപ്പാസുകള്‍ക്ക് വേണ്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. നേരത്തെ കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഈ ബൈപ്പാസ് സമീപമുള്ള ജനവാസമേഖലയും മറ്റും പരിഗണിച്ച് (എറണാകുളത്ത് നിന്ന് ആലപ്പുഴ പോകുന്ന വഴിയിലെ) അരൂര്‍ പാലത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
അതനുസരിച്ച് സാങ്കേതിക പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അരൂര്‍ പാലത്തിന് സമീപത്തു നിന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലേക്ക് പുതിയ ദേശീയപാതയും പരിഗണനയിലുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നെട്ടൂര്‍ ജംഗ്ഷന് വികസനം ഇനി പുതിയ രീതിയിലേക്ക് മാറാനാണ് സാധ്യത എന്നതും യോഗത്തില്‍ വ്യക്തമായി.
കണ്ടെയ്നര്‍ റോഡിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കും
കണ്ടെയ്നര്‍ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി തയാറാക്കിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള ഒരു കോടിയിലധികം രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് പിന്‍വലിച്ച് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാക്കി കെഎസ്ഇബി കുറവ് ചെയ്തിട്ടുണ്ട്. ഈ തുക അവര്‍ക്ക് നല്കാന് വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തിയതായി ദേശീയപാതാ അധികൃതര്‍ പറഞ്ഞു. അധികം വൈകാതെ തെരുവുവിളക്കുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും അവര്‍ അറിയിച്ചു.
Tags : nattu vishesham National Highway