പറവൂർ: ദേശീയപാത 66ന്റെ ഭാഗമായി ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ കുഞ്ഞിത്തൈ, മാച്ചാന്തുരുത്ത് ഭാഗങ്ങളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന മുനമ്പം കവലയിലെ അശാസ്ത്രീയമായ അടിപ്പാത ദുരിതമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ. പാലത്തിന് വേണ്ടത്ര ഉയരം നല്കാതെ തറനിരപ്പിൽ നിന്ന് രണ്ടടി താഴ്ചയിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വർഷം ആദ്യ മഴയിൽതന്നെ ഇവിടെ വെള്ളം കെട്ടിനിന്ന് കാൽനടയാത്ര പോലും സാധ്യമായിരുന്നില്ല. അന്നു പകുതി വീതിയിൽ കോൺക്രീറ്റിംഗ് നടത്തി താത്കാലിക പരിഹാരം കണ്ടെത്തുകയാണുണ്ടായത്.
സർവീസ് റോഡുകളും കാനയും പണിതീർന്നതിനെ തുടർന്ന് അടിപ്പാത മുഴുവനായി ടാറിംഗ് നടത്തിയിരുന്നു. ബസുകളുടെ മേൽഭാഗം മുട്ടാതെ കടന്നുപോകുന്നുണ്ടെങ്കിലും ഭാരം കയറ്റിയ ലോറികൾ കടന്നുപോകുന്പോൾ പാലത്തിൽ മുട്ടാനിടയുണ്ട്.അടിപ്പാതയുടെ ഇരുവശത്തും കാനകൾ നിർമിച്ചിട്ടും പാതയിൽ വെള്ളക്കെട്ടിനു കുറവില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
Tags : nattu vishesham National Highway 66