അങ്ങാടിപ്പുറം: കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ദേശീയ സാംബോ ചാന്പ്യൻഷിപ്പിൽ 250 പോയിന്റ് നേടി കേരളം ഓവറോൾ ചാന്പ്യൻമാരായി. 175 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 94 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 സംസ്ഥാനങ്ങളിൽനിന്നായി നാനൂറോളം കായിക താരങ്ങളാണ് പങ്കെടുത്തത്.
24 സ്വർണവും 16 വെള്ളിയും നാല് വെങ്കലവും നേടി പുലാമന്തോൾ ഐഎസ്കെ മാർഷൽ ആർട്സിലെ കായികതാരങ്ങൾ കേരളത്തിന്റെ കരുത്തായി.
സാംബോ യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ സെക്രട്ടറി ജനറൽ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കോണ്‍സൽ ഓഫ് ദി റഷ്യൻ ഫെഡറേഷൻ ഇൻ ചെന്നൈ ഇൽയ വാരിസോവ് മുഖ്യാതിഥിയായിരുന്നു.
ചീഫ് റഫറിമാരായ കാർമൻ ടാംഗ്, അർസൻ കാംചി ബെക്കോവ്, ടെക്നിക്കൽ സെക്രട്ടറി സൈനൽ ആരിഫിൻ, സെക്രട്ടറി ജനറൽ (സാംബോ ഇന്ത്യ) ആൻ മേരി, രാഹുൽ തിരുവനന്തപുരം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐഎസ്കെ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ഒളിന്പിക് കൗണ്‍സിലിന്റെയും അംഗീകാരമുള്ളതും റഷ്യൻ ആർമിയുടെ പ്രധാന കായികയിനവുമാണ് സാംബോ.
ജൂണ്‍ 26, 27, 28 തിയതികളിൽ ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ഏഷ്യ ആൻഡ് ഓഷ്യാനിയ ചാന്പ്യൻഷിപ്പിൽ വിജയികളെ പങ്കെടുപ്പിക്കുമെന്ന് സാംബോ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് എൻ.അബ്ദു ലത്തീഫ് നന്പോല, ദേശീയ സാംബോ കോച്ചും സംസ്ഥാന സാംബോ പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ ഐഎസ്കെ മുഹമ്മദലി എന്നിവർ അറിയിച്ചു.