മെഡിക്കൽ കോളജ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന സർജറി ബ്ലോക്ക് പൊളിക്കൽ നടപടി തുടങ്ങിയപ്പോൾ.
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ സർജറി ബ്ലോക്ക് ഇടിഞ്ഞുവീണിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായി. കെട്ടിടം പൊളിക്കുന്നതിന് കഴിഞ്ഞയാഴ്ചയാണ് തുടക്കമിട്ടത്. 2025 ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ 14, 11, വാർഡുകളുടെ സമീപത്തെ ശുചിമുറി ഇടിഞ്ഞുവീണത്. സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവെന്ന വീട്ടമ്മ കെട്ടിട ഭാഗങ്ങൾക്കിടയിൽപ്പെട്ട് മരണപ്പെട്ടിരുന്നു. ശസ്ത്രകിയയ്ക്കു വേണ്ടി അഡ്മിറ്റാക്കിയ മകളുടെ കൂട്ടിരിപ്പിനെത്തിയതായിരുന്നു ബിന്ദു.
കാലപ്പഴക്കം ചെന്ന കെട്ടിടം അപകടത്തെത്തുടർന്ന് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാൻ കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തെങ്കിലും കഴിഞ്ഞയാഴ്ചയാണ് കെട്ടിടം പൊളിക്കുന്നതിന്റെ ആദ്യപടിയായി കെട്ടിടത്തിലെ ട്രസ് വർക്കുകൾ പൊളിക്കാൻ തുടങ്ങിയത്.
കെട്ടിടത്തിലെ ഭൂരിഭാഗം കതകുകളും ജനലുകളും പൊളിച്ചെടുത്തു. അത്യാഹിതം, ഒപി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലേക്കുള്ള വൈദ്യുതി കേബിളുകൾ പൊളിക്കുന്ന കെട്ടിടത്തോട് ചേർന്നാണ് കടന്നുപോകുന്നത്. ഇതു മാറ്റി സ്ഥാപിക്കുന്ന മുറയ്ക്കേ കെട്ടിടത്തിന്റെ ഭിത്തിയും വാർക്കയും പൊളിക്കാൻ കഴിയൂ.
അതുപോലെതന്നെ, പഴയ സർജറി ബ്ലോക്കിലെ ഇടനാഴിയിലൂടെയാണ് അത്യാഹിതം, ഒപി എന്നിവിടങ്ങളിൽനിന്ന് അഡ്മിറ്റാക്കുന്ന രോഗികളെ വാർഡുകളിലേക്ക് കൊണ്ടുപോകുന്നത്.
രോഗികളെ വാർഡുകളിലേക്ക് കൊണ്ടുപോകുന്നതിന് ബദൽ മാർഗവും ഏർപ്പെടുത്തേണ്ടതുണ്ട്. സേലം ആസ്ഥാനമായുള്ള എഎസ്ആർ എന്ന സ്ഥാപനമാണ് 1.87 കോടി രൂപയ്ക്ക് കെട്ടിടം പൊളിക്കുന്നത് കരാറെടുത്തിട്ടുള്ളത്.
Tags : Local News Nattuvishesham Kottayam