കാഞ്ഞങ്ങാട്: വനംവകുപ്പിന്റെ ഊർജിത കാട്ടുപന്നി നിയന്ത്രണ ദൗത്യം മൂന്നാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ കൊന്നൊടുക്കിയത് 20 കാട്ടുപന്നികളെ മാത്രം. എന്നാൽ, അതിലേറെ എണ്ണത്തെ തുരത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.
കാട്ടുപന്നികൾ പതിവായി ഇറങ്ങിയിരുന്ന ഭാഗങ്ങളിലെല്ലാം വെടിയൊച്ചകൾ മുഴങ്ങിയതോടെ പന്നിക്കൂട്ടങ്ങൾ നാട്ടിലിറങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതായ പരാതികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉയർന്നുകേട്ടിട്ടില്ല.
കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങി പ്രശ്നം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയെന്നതല്ലാതെ കാട്ടിനുള്ളിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കയറി പന്നികളെ വെടിവയ്ക്കാൻ ദൗത്യത്തിലൂടെ ഉദ്ദേശിച്ചിട്ടില്ല. ഇതുകൂടി കൊണ്ടാണ് കൊന്നൊടുക്കിയ പന്നികളുടെ എണ്ണം കുറവായത്.
ഔദ്യോഗിക രേഖകൾ പ്രകാരം 20 പന്നികളെ കൊന്നതിൽ 12 എണ്ണവും കാഞ്ഞങ്ങാട് റേഞ്ചിന്റെ പരിധിയിലാണ്. ഇതിൽ ആറെണ്ണത്തെയും കൊന്നത് കള്ളാർ പഞ്ചായത്ത് പരിധിയിൽ നിന്നാണ്. പനത്തടി, കോടോം-ബേളൂർ പഞ്ചായത്തുകളിൽ നിന്ന് രണ്ടുവീതവും വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ ഓരോന്നും പന്നികളെ കൊന്നിട്ടുണ്ട്.
ദൗത്യം തുടങ്ങിയതിനു ശേഷം ഈസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ ഇതുവരെ ഒരു പന്നിയേയും കൊന്നതായി രേഖയില്ല. കാട്ടുപന്നി നിയന്ത്രണ ദൗത്യത്തിനായി വനംവകുപ്പിന്റെ അനുമതിയോടെ ഇറങ്ങിയ ഷൂട്ടർമാരുടെ സംഘത്തെ നായാട്ടുസംഘമെന്നാരോപിച്ച് ചിറ്റാരിക്കാൽ പോലീസ് തടഞ്ഞതും വിവാദമായിരുന്നു.
കാസർഗോഡ് റേഞ്ചിന്റെ പരിധിയിൽ 13 ഉം കാഞ്ഞങ്ങാട് റേഞ്ചിൽ 18 ഉം ഷൂട്ടർമാർക്കാണ് നിലവിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ഷൂട്ടർമാരെ പദ്ധതിയുടെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
Tags : Nattuvisesham District News