ഉപ്പുതറ: തോട്ടം മേഖലയിലെ സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് 15 വർഷം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സ്റ്റീഫൻ ഐസക് നൽകിയ അപേക്ഷയ്ക്ക് താലൂക്ക് വികസന സമിതി നൽകിയ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതിനു പുറമേ തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപയുടെ അനൂകൂല്യങ്ങളും സർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഇതു തൊഴിലാളി ദ്രോഹ നടപടിയാണ്. പീരുമേട്ടിലെ നാലു തോട്ടങ്ങൾ ഉടമകൾ ഉപേക്ഷിച്ച് പോയിട്ട് 25 വർഷത്തിലേറെയായി.
തോട്ടം തൊഴിലാളികളുടെ ദുരിതമകറ്റാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് ആഴ്ചയിൽ ഒരു ദിവസം തോട്ടത്തിൽ എത്തി തൊഴിലാളികൾക്ക് ചികിത്സ നൽകുന്ന മൊബൈൽ യൂണിറ്റായിരുന്നു. ഒരു ഡോക്ടറും നഴ്സും ഫാർമസിസ്റ്റുമുൾപ്പെടെയാണ് മൊബൈൽ യൂണിറ്റിലുണ്ടായിരുന്നത്. ഈ യൂണിറ്റിന്റെ പ്രവർത്തനമാണ് നിലച്ചത്.
അടുത്ത താലൂക്ക് വികസന സമിതിയിൽ വിശദമായ റിപ്പോർട്ട് നൽകാൻ യോഗം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.
Tags : Nattuvishesham District News