അരനൂറ്റാണ്ട് പിന്നിട്ട കെഎസ്ആര്‍ടിസിയുടെ പാലാ-കാഞ്ഞിരമറ്റം സ്റ്റേ സര്‍വീസിന് കാഞ്ഞിരമറ്റം ജംഗ്ഷനില്‍ സ്വീകരണം നൽകിയപ്പോൾ.
കാഞ്ഞിരമറ്റം: അന്‍പതാണ്ട് പിന്നിട്ട പാലാ-കാഞ്ഞിരമറ്റം കെഎസ്ആര്‍ടിസി ബസ് സര്‍വീസിന് അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റത്ത് പൗരാവലിയുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നൽകി.
1976 സെപ്റ്റംബര്‍ ഒന്നിന് കെ.എം. മാണിയുടെ നിര്‍ദേശാനുസരണമാണ് പാലായില്‍നിന്നു കാഞ്ഞിരമറ്റത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്. ഇതിനായി പ്രയത്നിച്ചത് അന്ന് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരിയായിരുന്ന ഫാ. മാത്യു മാമ്പുഴക്കുന്നേലായിരുന്നു. ഈ സര്‍വീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊരു സ്റ്റേ സര്‍വീസാണ് എന്നതാണ്.
കെഎസ്ആര്‍ടിസിയുടെ നയപരമായ തീരുമാനങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഭാഗമായി ലാഭകരമല്ലാത്ത രാത്രികാല സര്‍വീസുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ 2023ല്‍ പാലായില്‍നിന്നു കാഞ്ഞിരമറ്റത്തേക്കുള്ള രാത്രികാല സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ശക്തമായ ജനവികാരം ഉണ്ടാകുകയും അന്നത്തെ എംപി തോമസ് ചാഴികാടന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാലിന്റെയും പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായര്കുളത്തിന്റെയും നേതൃത്വത്തില്‍ ജോസ് കെ. മാണി എംപിക്കു നിവേദനം നിവേദനം നൽകി. 2023 മേയിൽ പുതിയ സമയക്രമത്തോടെ രാത്രികാല സര്‍വീസ് വീണ്ടും പുനരാരംഭിച്ചു.
രാവിലെ 5.45 കാഞ്ഞിരമറ്റത്തുനിന്നു പാലായ്ക്കു പുറപ്പെടുന്ന ബസ് തുടര്‍ച്ചയായി നിരവധി ട്രിപ്പുകള്‍ നടത്തി രാത്രി 9.30ന് കാഞ്ഞിരമറ്റത്ത് തിരിച്ചെത്തും. സര്‍വീസ് ആരംഭിച്ചതു മുതല്‍ കാഞ്ഞിരമറ്റം പള്ളിയാണ് സ്റ്റേ ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നത്. പള്ളിമുറ്റത്താണ് ബസ് രാത്രി പാര്‍ക്ക് ചെയ്യുന്നത്. ഇപ്പോള്‍ ഈ സര്‍വീസ് ചെങ്ങളം വരെ നീട്ടിയിട്ടുണ്ട്.
കാഞ്ഞിരമറ്റം ജംഗ്ഷനില്‍ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടന്ന സ്വീകരണപരിപാടി കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല് ഉദ്ഘാടനം ചെയ്തു. റെസിഡന്റ് അസോസിയേഷന് പ്രസിഡന്റും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷത വഹിച്ചു.
ജയ്മോന് പുത്തന്‍പുരയ്ക്കല്‍, മാത്യു സെബാസ്റ്റ്യന്‍ ഓലിക്കല്‍, സണ്ണി കളരിക്കല്‍, സജിമോന്‍ നാഗമറ്റം, ജോര്‍ജുകുട്ടി കുന്നപ്പള്ളി, റോബേഷ് തോമസ്, ടോമി ഓലിക്കല്‍, മേരി തോമസ്, ടോമി ഈരൂരിക്കല്‍, ബെന്നി വേങ്ങത്താനം, ജോഷി പഴനിലം, മോഹനന് മൂഴയില്‍, മണിയന് മുടന്തിയാനി, മിനി ജോസ് തുടങ്ങിയര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews