തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് തട്ടകത്തിറങ്ങിയ പൂതനും തിറയും
തിരുവില്വാമല: ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പറക്കോട്ടുകാവിൽ ഞായറാഴ്ച പത്തരമാറ്റോടെ താലപ്പൊലി. വില്വമലയുടെ താഴ്വാരം താലപ്പൊലിയുടെ ആഘോഷക്കാഴ്ചകൾക്കായി കണ്ണും കാതും തുറന്നുകഴിഞ്ഞു. ദേശങ്ങളുടെ കൂട്ടിയെഴുന്നള്ളിപ്പ് ഹൃദയത്തോടു ചേർക്കാൻ നാടും നഗരവും കടന്ന് നിളയുടെ അക്കരെനിന്നും ഇക്കരെനിന്നും ആൾക്കൂട്ടം ഒഴുകിയെത്തും.
മധ്യകേരളത്തിലെ പൂരാഘോഷങ്ങൾക്കു പരിസമാപ്തി കുറിക്കുന്ന പറക്കോട്ടുകാവ് ഭഗവതിയുടെ താലപ്പൊലിയുടെ എല്ലാ ഒരുക്കങ്ങളും തിരുവില്വാമലയിൽ പൂർത്തിയായി. വിദേശങ്ങളിലടക്കം ദൂരസ്ഥലങ്ങളിൽനിന്നുള്ള തിരുവില്വാമലക്കാർ താലപ്പൊലിക്കായി സ്വന്തം തട്ടകത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞു.
വെടിക്കെട്ടിന്റെ കാര്യത്തിൽ അനിശ്ചിതത്വം ബാക്കിയാണെങ്കിലും പടിഞ്ഞാറ്റുമുറി, പാമ്പാടി, കിഴക്കുമുറി ദേശങ്ങൾ ഒരുക്കുന്ന പഞ്ചവാദ്യത്തിന്റെയും കരിമരുന്നുപ്രയോഗത്തിന്റെയും മാസ്മരികത ആസ്വദിക്കാൻ എത്തുന്ന പതിനായിരങ്ങളെക്കൊണ്ട് വില്വമലയുടെ താഴ്വാരവും താലപ്പൊലി പാറയും നിറഞ്ഞുകവിയും.
വൈകീട്ട് മൂന്നു ദേശങ്ങളുടെയും മുഴുവൻ ആനകളും താലപ്പൊലിപ്പാറയിൽ അണിനിരന്ന് കൂട്ടിയെഴുന്നള്ളിപ്പും മേളവും കുടമാറ്റവും നടത്തുന്നതു കാണാൻ ജനസമുദ്രമായിരിക്കും. കുടമാറ്റം നടത്തിയശേഷം മൂന്ന് ആനകൾ കാവിലേക്ക് ഇറങ്ങും.
ഞായറാഴ്ച രാവിലെ വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽനിന്നു പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻകാവിൽനിന്നും പാമ്പാടി ദേശത്തിന്റെ എഴുന്നള്ളിപ്പ് പാന്പാടി മന്ദം ക്ഷേത്രത്തിൽനിന്നും തുടങ്ങും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട്, കരിവേഷം എന്നിവ അകമ്പടിയാകും.