നിർമാണത്തിനിടെ മരുതൻപാറ കമ്യൂണിറ്റി സെന്ററിന്റെ വരാന്തയുടെ ഒരു ഭാഗം തകർന്നുവീണ നിലയിൽ.
പെരിന്തൽമണ്ണ: നിർമാണത്തിനിടെ കമ്യൂണിറ്റി സെന്ററിന്റെ ഒരു ഭാഗം നിലംപൊത്തി. നിർമാണത്തിനിടെ കഴിഞ്ഞ വർഷം പൂർണമായും തകർന്ന് വീണ കമ്യൂണിറ്റി സെന്റർ വീണ്ടും പ്രവൃത്തി തുടങ്ങിയ ശേഷം വരാന്തയുടെ ഒരു ഭാഗം തകരുകയായിരുന്നു. താഴെക്കോട് പഞ്ചായത്തിലെ അരക്കുപറന്പ് മരുതൻപാറ കമ്യൂണിറ്റി സെന്ററിന്റെ വരാന്തയുടെ ഒരു ഭാഗമാണ് തകർന്നുവീണത്. പട്ടികജാതി വകുപ്പ് 2019-20 വർഷത്തെ പദ്ധതിയിൽ അനുവദിച്ചതാണ് കമ്യൂണിറ്റി സെന്റർ.
ജില്ലാ നിർമിതികേന്ദ്രയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. 26 ലക്ഷം രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂണ്‍ ആറിനാണ് നിർമാണത്തിലിരിക്കേ കേന്ദ്രത്തിന്റെ വലിയൊരുഭാഗം തകർന്നുവീണത്. അന്ന് കടുത്ത വിമർശനമാണ് നിർവഹണ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നത്.
കെട്ടിടം തകർന്നപ്പോൾ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നിർവഹണ ഉദ്യോഗസ്ഥർ, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥർ, ബഹുജനങ്ങൾ എന്നിവരുടെ യോഗം വിളിച്ചിരുന്നു.
അന്നു നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചതാണ്. ഇപ്പോൾ ഒരു വർഷം തികയുന്പോഴാണ് നിർമാണത്തിനിടെ വരാന്തയുടെ ഒരു ഭാഗം നിലംപൊത്തിയത്.
കെട്ടിടനിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.
Tags : Local News Nattuvishesham Malappuram