ഏറ്റുമാനൂർ: മത്സ്യമാർക്കറ്റിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. നഗരസഭാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന മത്സ്യമാർക്കറ്റിൽനിന്നും വരുന്ന മലിനജലം ഏറ്റുമാനൂർ പട്ടണവും പരിസരവുമാകെ മലിനീകരിക്കുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണുവാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എത്രയും വേഗം സ്ഥാപിക്കണം.
ഇതിന് ഏകദേശം 40 ലക്ഷം രൂപ ചെലവു വരും. പ്ലാന്റിനായി ശുചിത്വമിഷനിൽ നിന്നും 60 ശതമാനം മുതൽ 70 ശതമാനം വരെ തുക ലഭിക്കും. മാർക്കറ്റിൽ ഇപ്പോഴുള്ള സ്ഥലം പ്ലാന്റിനായി നഗരസഭ വിട്ടുകൊടുക്കണമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ആവശ്യപ്പെട്ടു.
വൈക്കം റോഡിൽ ഏറ്റുമാനൂരപ്പൻ ബസ്ബേയോടു ചേർന്ന് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ടോയ്ലറ്റും വിശ്രമമുറിയും സ്ഥാപിക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ബസ്ബേയോടു ചേർന്നു കിടക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. കെഎസ്ടിപി ഫണ്ട് ഉപയോഗിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കണം. ടോയ്ലറ്റും വിശ്രമമുറിയും നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായവും ലഭിക്കും. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി പദ്ധതി നടപ്പാക്കാൻ നഗരസഭ മുൻകൈയെടുക്കണം.
അതിരമ്പുഴ റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സഞ്ചാരയോഗ്യമാക്കുക, ഹാസ്യസമ്രാട്ട് എസ്.പി. പിള്ളയുടെ നാമധേയത്തിൽ ചിറക്കുളത്തിനു സമീപം കുട്ടികൾക്കും വയോജനങ്ങൾക്കും വിശ്രമിക്കുന്നതിന് മുൻസിപ്പൽ പാർക്ക് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ജനകീയ വികസന സമിതി ഉന്നയിച്ചു.
Tags : Local News Nattuvishesham Kottayam