മാലിന്യം നിറഞ്ഞുകിടക്കുന്ന എഴുമറ്റൂർ ചിറയ്ക്കൽകുളം.
പത്തനംതിട്ട: പ്രകൃതിദത്ത ജലസംഭരണികൾ മലീമസം. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങൾക്കും സ്രോതസുകളായി മാറേണ്ട സംഭരണികളാണ് കാടുമൂടിയും പായൽനിറഞ്ഞുംകിടക്കുന്നത്. വർഷം മുഴുവൻ ജലസമൃദ്ധമായ കുളങ്ങൾ സംരക്ഷിക്കുന്നതിനായി പദ്ധതികൾ തയാറാക്കാറുണ്ടെങ്കിലും ഇവയൊന്നും പ്രാവർത്തികമായതുമില്ല. ഏറ്റെടുത്തവയാകട്ടെ പൂർത്തിയാക്കാതെയും തുടർ പ്രവർത്തനങ്ങളില്ലാതെയും പോയതുകാരണം പ്രയോജനപ്പെട്ടതുമില്ല.
ഇതോടെ ജില്ലയിലെ മിക്ക ജലാശയങ്ങളും മാലിന്യ വാഹിനികളായി. പോളകളും പായലുംനിറഞ്ഞ ജലാശയങ്ങളെ പലയിടത്തും അവഗണിക്കുകയും ചെയ്തു. വേനൽക്കാലത്തെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾപോലും ഈ ജലാശയങ്ങളെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജലസ്രോതസുകളെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി പദ്ധതികൾ തയാറാക്കി നടപ്പാക്കുകയാണ് വേണ്ടത്.
പന്നിവേലിച്ചിറ
ജില്ലയിലെ ഏക ഫിഷ് ഹാച്ചറി പ്രവർത്തിക്കുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറയുടെ അവസ്ഥ ദയനീയമാണ്. ഫിഷറീസ് വകുപ്പിനു കീഴിലാണ് ഹാച്ചറിയുടെ പ്രവർത്തനം. എന്നാൽ കാര്യക്ഷമമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നില്ല. കൂടാതെ ചിറയോടു ചേർന്നുള്ള 50 ഏക്കർവരുന്ന വിശാലമായ ജലാശയത്തിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു.
പദ്ധതി നടപ്പായില്ലെന്ന് മാത്രമല്ല ജലം പായൽ മൂടി മലിനമായികിടക്കുകയാണിപ്പോൾ. മൾട്ടിസ്പീഷീസ് ഫിഷ് ഹാച്ചറിയാണ് ഇവിടെയുള്ളത്. മീൻകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനും ജലക്കൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഹാച്ചറിയുടെ വികസനത്തിനുപോലും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കോടികണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാവുന്ന പദ്ധതി ഇപ്പോൾ പേരിനു മാത്രം നടന്നുവരുന്നു.
ആറന്മുളയെ തരിശുരഹിത ഗ്രാമമാക്കുന്ന പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് ഏറെ പ്രാധാന്യം നൽകി വികസിപ്പിക്കാൻ കണ്ടെത്തിയ പ്രദേശംകൂടിയാണിവിടം. ഇതിന്റെ ഭാഗമായി പന്നിവേലിച്ചിറ പാടശേഖരത്തിൽ വിത ഉത്സവങ്ങൾ മുറപോലെ നടക്കാറുണ്ട്.
പന്നിവേലിച്ചിറ കേന്ദ്രമാക്കി ടൂറിസം പദ്ധതികൾ അടക്കം തയാറാക്കായിരുന്നു. വിശാലമായ പാടശേഖരവും ചിറയും സംരക്ഷിച്ച് ആകർഷണീയമാക്കാൻ കഴിയുന്നതാണ്. കൃഷിക്കും ടൂറിസത്തിനും മീൻ വളർത്തലിനുമെല്ലാം സാധ്യതയുള്ള പ്രദേശത്തെ ജലസ്രോതസും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ചിറയ്ക്കൽ കുളം
ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച എഴുമറ്റൂർ പഞ്ചായത്ത് 15 -ാം വാർഡിലെ ചിറയ്ക്കൽ കുളം മാലിന്യം നിറഞ്ഞുകിടക്കുകയാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. കുളത്തിന് സമീപത്തെ കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യം കുളത്തിൽ കെട്ടികിടക്കുകയാണ്. പായലും കാടും നിറഞ്ഞതോടെ കുളത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പട്ടികജാതി, വർഗ വിഭാഗക്കാർ അടക്കം 33 കുടുംബങ്ങളുള്ള മൂന്നുസെന്റ് കോളനിയിൽ ഉള്ളവരാണ് പ്രധാനമായും കുളത്തെ ആശ്രയിക്കുന്നത്. കുളം മലിനമായതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി.
നാട്ടുകാർക്ക് ആശ്രയമായ കുളം നവീകരിച്ച് മികച്ച രീതിയിൽ സംരക്ഷിക്കാൻ ഒരു വർഷം മുമ്പാണ് പദ്ധതി തയാറാക്കിയത്. 2025 മാർച്ചിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 12.6 ലക്ഷം രൂപ അനുവദിച്ചായിരുന്നു നവീകരണം. ചെളിനീക്കം ചെയ്ത് ആഴം വർധിപ്പിക്കുകയും വശങ്ങളിലെ കാട് നീക്കം ചെയ്യുകയുമുണ്ടായി. തകർന്ന സംരക്ഷണ ഭിത്തികളും പടവുകളും നവീകരിച്ചു.
കുളത്തിലേക്ക് വീണ്ടും മാലിന്യം തള്ളാൻ തുടങ്ങിയതോടെ പഴയ അവസ്ഥയിലായി. കെട്ടിക്കിടക്കുന്ന മാലിന്യം ജീർണിച്ച് പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. സമീപത്തെ കിണറുകളിലേക്കും മലിനജലം കടന്നുകയറും. കുളത്തിന്റെ സ്ഥിതി ശോചനീയമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. നേരത്തേ കുളം നവീകരിച്ചപ്പോൾ കുളത്തിനുചുറ്റും സംരക്ഷണവേലി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. തുക അനുവദിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
ഉള്ളൂർ ചിറ
കോയിപ്രം പഞ്ചായത്തിലെ ഉള്ളൂർ ചിറ മാലിന്യംനിറഞ്ഞ് ദുർഗന്ധ പൂരിതമായിട്ട് കാലങ്ങൾ കഴിഞ്ഞു. 20 ഏക്കറിൽ അധികം വരുന്ന കുളവും പരിസരവും ടൂറിസം മേഖലയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ഇടതു സർക്കാർ ബജറ്റിൽ വൻ തുക അനുവദിക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ കിടമത്സരവും ജനപ്രതിനിധികൾക്കിടയിലെ പടലപ്പിണക്കങ്ങളും കാരണം പദ്ധതി നടക്കാതെ പോയി.
ഒരിക്കലും വറ്റാത്ത ജലസാന്നിധ്യമാണ് ചിറയുടെ പ്രത്യേകത. ചിറയോടുചേർന്ന് ചുറ്റും ജനവാസ മേഖലയാണ്. ചിറ കൈയേറിയാണ് പലരും വീട് നിർമിച്ചതെന്ന് ആക്ഷേപമുണ്ട്.
ഊരുമഠം ഏലാകുളം
അടൂരിലെ ഏറത്ത് പഞ്ചായത്തിൽപ്പെട്ട ചൂരക്കോട് ഊരുമഠം ഏലായിലെ കുളം പായൽ കയറി നശിക്കുകയാണ്. വേനൽക്കാലത്ത് നാടെങ്ങും കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴാണ് ഏറെ ജലലഭ്യതയുള്ള കുളം കടുകയറി പായൽമൂടി നശിക്കുന്നത്.
2023-24ൽ കുളത്തിന്റെ നവീകരണം നടന്നിരുന്നു. കുളത്തിനുചുറ്റും കൽക്കെട്ടും റോഡരികിൽ മാലിന്യം തള്ളാതിരിക്കാൻ കമ്പിവേലിയും സ്ഥാപിച്ചു. എന്നാൽ കുളത്തിന്റെ ഒരു വശം കാടുകയറിയ നിലയിലാണ്.
പായൽ വാരി ചെളിനീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. കുളത്തിലേക്ക് ഉറവ എത്തുന്ന മാർഗത്തിൽ ഇരുമ്പുവല ഇട്ട് വീണ്ടും പായൽ കടന്നുവരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന നിർദേശവുമുണ്ട്.
കുളത്തിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവാണ്. വാഹനങ്ങളിൽ പോകുന്നവരടക്കം നടത്തുന്ന ഇത്തരം പ്രവൃത്തികളാണ് ഊരുമഠം കുളത്തിന്റെ ശാപം.
വരാൽ ചാൽ
കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർ കുന്നം ഗ്രാമത്തിനും കടപ്രയ്ക്കും മധ്യേയുള്ള വരാൽചാൽ പ്രസിദ്ധമാണ്. പണ്ട് വരാൽ മത്സ്യത്താൽ സമ്പന്നമായതിനാലാണ് വരാൽചാൽ എന്ന നാമം ലഭിച്ചത്. ഇന്നിപ്പോൾ വരാൽ മത്സ്യത്തിനു പകരം പെരുമ്പാമ്പും നീർനായയുമാണ് ചാലിലെന്ന് നാട്ടുകാർ. കോയിപ്രത്തുനിന്നുള്ള അംഗമായിരുന്ന അന്ന പൂർണാദേവി പ്രസിഡന്റായിരുന്ന കാലയളവിൽ 30 ലക്ഷം മുടക്കി ജില്ലാ പഞ്ചായത്ത് ചാലിലെ ചെളിയും പായലും നീക്കം ചെയ്തിരുന്നു. വീണ്ടും സംരക്ഷണില്ലാതെ വന്നതോടെ വരാൽചാൽ പായൽ നിറഞ്ഞു. അധിനിവേശ സസ്യങ്ങളും നിറഞ്ഞു. ജലസമ്പത്തിനെ ഞെക്കിക്കൊല്ലാൻ ശേഷിയുള്ള കബോബ എന്ന സസ്യമാണ് വരാൽചാലിന്റെ അന്തകനായി മാറിയത്.
പിങ്കു നിറമുള്ള പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാൻ പ്രത്യേക ഇമ്പമുണ്ടെങ്കിലും പ്രകൃതിക്ക് ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. അമേരിക്കൻ രാജ്യങ്ങളിൽനിന്നാണ് കബോബ കേരളത്തിൽ എത്തിയതെന്ന് കരുതുന്നു. ഫർക്കാറ്റ അഥവ പിങ്ക് ഫോർക്ഡ് ഫാൻവർട്ട് എന്ന സസ്യമാണിത്. നാട്ടിൽ മുള്ളൻപായൽ, ചല്ലിപായൽ എന്നിങ്ങനെ ഇത് അറിയപ്പെടുന്നു. ഇലകൾ പൂർണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചെടിയാണിത്. ഇതിന്റെ പൂക്കൾ മാത്രമാണു പുറമേ കാണുക. ജലത്തിലെ ഓക്സിജൻ വലിച്ചെടുക്കുന്ന സസ്യമായതിനാൽ മത്സ്യ സമ്പത്തിനാണ് ഏറെ നാശം സംഭവിക്കുക. ജലം മലീമസമാകാനും ഇത് വഴിഒരുക്കും.
Tags : Local News Nattuvishesham Pathanamthitta