കുമരകം: കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അഥോറിട്ടി നൽകുന്ന പ്ലാന്റ് ജീനോം സേവിയർ അവാർഡിന് കോട്ടയം ജില്ലയിലെ വൈക്കപ്രയാർ സ്വദേശിയായ മങ്ങാട്ടേപ്പറമ്പിൽ ടി. ജോസഫ് അർഹനായി. പരമ്പരാഗത സസ്യയിനങ്ങൾ സംരക്ഷിക്കുകയും ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്ന കർഷകർക്കു നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമാണിത്. ഗുണനിലവാരത്തിലും വിളവിലും മുൻപന്തിയിലായ കെഎയു പൂത്തറ സംരക്ഷിക്കുന്നതിനാണ് ഈ പുരസ്കാരം ലഭിച്ചത്.
കൃഷിയോടുള്ള താത്പര്യത്താൽ 1997ൽ എഫ്എസിടിയിൽനിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് ടി. ജോസഫ് കൃഷിയിൽ സജീവമായത്. പരമ്പരാഗതമായി നെൽകൃഷി ചെയ്തുവന്നിരുന്ന ഇദ്ദേഹം പിന്നീടു ജാതികൃഷിയിലും വാനില കൃഷിയിലും ഭാഗ്യം പരീക്ഷിച്ചു. വാനില കൃഷിയിൽ വൻതോതിൽ നഷ്ടമുണ്ടായി ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ജാതി കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹം സംരക്ഷിച്ചു വരുന്ന കെഎയു പൂത്തറ എന്ന ജാതി ഇനം കേരളത്തിലെ എല്ലാ ജില്ലകളിലെയും ജാതികർഷകർ കൃഷി ചെയ്യുന്നുണ്ട്.
കോട്ടയം കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരിൽനിന്നു ലഭിച്ച ശാസ്ത്രീയ കൃഷി അറിവുകളും പരമ്പരാഗത കൃഷി അറിവുകളും ജാതിക്കൃഷിയിൽ അദ്ദേഹം അവലംബിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ശുപാർശയോടുകൂടിയാണ് വളരെ വിശിഷ്ടമായ ഈ അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചത്. 12ന് ഡൽഹിയിൽവച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനിൽനിന്നും അദ്ദേഹം സ്വീകരിക്കും.
ഇന്ത്യൻ സൊസൈറ്റി ഫോർ സ്പൈസസിന്റെ 2019 ലെ സുഗന്ധശ്രീ അവാർഡ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ 2024ലെ മികച്ച സുഗന്ധവ്യഞ്ജന കർഷകനുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കൃഷിയെ ജീവിതചര്യയും വരുമാന സ്രോതസുമായി കണ്ട് അതിൽ വിജയം കൈവരിച്ച് ഏവർക്കും മാതൃകയും പ്രചോദനവുമാവുകയാണ് ടി. ജോസഫ്.
Tags : local nattuvishesham Joseph