പത്തനംതിട്ട: ജില്ലയിൽ 296 ബാച്ചുകളിലായി പ്ലസ് വണ്ണിന് 14,072 സീറ്റുകൾ. ഇന്നലെ ആരംഭിച്ച പ്രവേശന നടപടികൾക്കൊപ്പം നൽകിയിട്ടുള്ള കണക്കുകളിലാണ് സീറ്റുകളുടെ എണ്ണം വ്യക്തമാക്കിയത്.
ആവശ്യാനുസരണം സീറ്റുകളുള്ളതിനാൽ ജില്ലയിൽ അഡീഷണൽ സീറ്റുകളോ മാർജിനൽ സീറ്റുകളോ നൽകിയിട്ടില്ല. ഇക്കൊല്ലം 9200 കുട്ടികൾ മാത്രമാണ് പത്തനംതിട്ട ജില്ലയിൽ എസ്എസ്എൽസിക്ക് ഉപരിപഠന യോഗ്യത നേടിയത്. നിലവിലെ സാഹചര്യത്തിൽ ഈ കുട്ടികൾക്കെല്ലാം പത്തനംതിട്ട ജില്ലയിൽ പ്ലസ് വൺ സീറ്റ് ഉറപ്പിക്കാനാകും.
ഇതിനൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്ന് കേരള സിലബസുകളിലേക്ക് മാറാനാഗ്രഹിക്കുന്ന കുട്ടികൾക്കും പത്തനംതിട്ട ജില്ലയിൽ സീറ്റുകൾ ലഭ്യമാകും. ഇതു കൂടാതെ 1500 ഓളം വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റുകളും പത്തനംതിട്ട ജില്ലയിലുണ്ട്.
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 81 ബാച്ചുകളാണുള്ളത്. 4050 കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഈ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കാം. എയ്ഡഡ് സ്കൂളുകളിലെ 175 ബാച്ചുകളിലായി 8,750 കുട്ടികൾക്കാണ് പ്രവേശനം. 29 അൺഎയ്ഡഡ് ബാച്ചുകൾക്ക് 1450 സീറ്റുകളുണ്ട്.
മൂന്ന് സ്പെഷൽ സ്കൂൾ ബാച്ചുകളിൽ 122 സീറ്റുകളാണുള്ളത്. ഒരു റസിഡൻഷൽ സ്കൂളിൽ 50 കുട്ടികൾക്കും പ്രവേശനം നൽകും. ടെക്നിക്കൽ സ്കൂളുകളിലെ ഏഴ് ബാച്ചുകളിലായി 100 സീറ്റുകളുണ്ട്.
2025ൽ ഒഴിവുകൾ കൂടുതലും പത്തനംതിട്ടയിൽ
സംസ്ഥാനത്തെ ജില്ലകളിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നതും പത്തനംതിട്ട ജില്ലയിലാണ്. മെറിറ്റ് വിഭാഗത്തിൽ തന്നെ 2275 ഒഴിവുകളുണ്ടായിരുന്നു. മാനേജ്മെന്റ് സീറ്റുകളിൽ 316 എണ്ണവും അൺഎയ്ഡഡ് വിഭാഗത്തിൽ 1385 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജില്ലയിലെ 32 ബാച്ചുകളിൽ 25 കുട്ടികളിൽ താഴെയായിരുന്നു. ഇതിൽ 24 ബാച്ചുകൾ സർക്കാർ സ്കൂളുകളിലും എട്ടെണ്ണം എയ്ഡഡ് വിഭാഗത്തിലുമാണ്.
13714 അപേക്ഷകളാണ് ജില്ലയിൽ കഴിഞ്ഞവർഷം ആകെ ലഭിച്ചത്. ഇവരിൽ 7861 കുട്ടികൾ മെറിറ്റ് വിഭാഗത്തിലും 1434 കുട്ടികൾ മാനേജ്മെന്റ് വിഭാഗത്തിലും 477 കുട്ടികൾ അൺഎയ്ഡഡ് വിഭാഗത്തിലും പ്രവേശനം നേടിയിരുന്നു.
Tags : nattu vishesham Plus One Admission