മലപ്പുറം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ പ്രധാന ഘട്ടത്തിലെ അവസാനത്തേതും മൂന്നാമത്തേതുമായ മെറിറ്റ് ക്വാട്ടയുടെ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ പുതുതായി 18,987 പേർക്കു കൂടി അവസരം. ഇതോടെ ഒന്നും രണ്ടും ഘട്ടത്തിലേതുൾപ്പെടെ 57,669 കുട്ടികൾക്ക് അലോട്ട്മെന്റായി. 13,783 പേർക്ക് മൂന്നാംഘട്ടത്തിൽ ഉയർന്ന ഓപ്ഷനും ലഭിച്ചു. മറ്റു ജില്ലകളിൽ നിന്നുള്ള 8213 പേർ ഉൾപ്പെടെ 82,753 വിദ്യാർഥികളാണ് മലപ്പുറത്ത് അപേക്ഷകരായുള്ളത്.
മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ് കൂടി കഴിഞ്ഞതോടെ 25084 പേർ സപ്ലിമെന്ററി അലോട്ട്മെന്റിന് കാത്തിരിക്കേണ്ടി വരും.
ഭിന്നശേഷിക്കാർക്ക് അനുവദിച്ചതുൾപ്പെടെ 57,740 പ്ലസ് വണ്‍ സീറ്റുകളാണ് മലപ്പുറത്തുള്ളത്. ഇതിൽ 71 സീറ്റുകളാണ് മൂന്നാം അലോട്ട്മെന്റിനുശേഷം ഒഴിഞ്ഞുകിടക്കുന്നത്.
ഇവ സംവരണ വിഭാഗത്തിൽപ്പെട്ട സീറ്റുകളാണ്. ഈഴവ, തിയ്യ, ബില്ലവ (ഇടിബി) -അഞ്ച്, ക്രിസ്ത്യൻ (ഒബിസി) -ഒന്ന്, എസ്സി -ആറ്, ഭിന്നശേഷിക്കാർ -54, ബ്ലൈൻഡ് -നാല്, വിശ്വകർമ-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. ജില്ലയിലെ ഏക റസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റുകളിൽ 38 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ ആകെയുള്ള 1407 സീറ്റുകളിൽ 1095 എണ്ണത്തിൽ അലോട്ട്മെന്റായി. 312 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഇന്ന് മുതൽ അടുത്ത മാസം മൂന്നിന് വൈകുന്നേരം അഞ്ചുവരെ പ്രവേശനം സാധ്യമാക്കാം. സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടണം. ആദ്യ രണ്ട് അലോട്ട്മെന്റുകളെപ്പോലെ താൽക്കാലിക പ്രവേശനം അനുവദിക്കില്ല. പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കില്ല.
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകേണ്ടിവരും. അടുത്ത മാസം ആറിന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും. സപ്ലിമെന്ററി അലോട്ട്മെന്റുകൾ അടുത്ത 13ന് ആരംഭിക്കും.
Tags : Local News Nattuvishesham Malappuram