കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്.
കോഴിക്കോട്: കേരള സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയിലുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.ടി. വാസുദേവൻ അധ്യക്ഷത വഹിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് സമരം ഉദ്ഘാടനം ചെയ്തു.സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിന്റെ സാമ്പത്തിക ബാധ്യത സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം. മെഹബൂബ് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലാ സെക്രട്ടറി ബീരാൻകോയ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർ ശിവപ്രസാദ് , സലിം മടവൂർ, സലിം രാമനാട്ടുകര ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode