നീതിപുരത്ത് ക്വാറിവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ് ഇടവക സമൂഹത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രതിഷേധ കൂട്ടായ്മ.
സമരത്തിൽ പങ്കെടുത്ത് നിരവധി കുട്ടികളും അമ്മമാരും
മംഗലംഡാം: നീതിപുരത്തും ആലാംപരുതയിലും വിആർടിയിലും ആരംഭിക്കുന്ന കരിങ്കൽക്വാറികൾക്കെതിരേ ക്വാറിവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ് ഇടവക സമൂഹത്തിന്റെ സഹകരണത്തോടെ നീതിപുരത്ത് പ്രതിഷധം നടന്നു.
ഫാ. ബിജു കുമ്മങ്കോട്ടിൽ, ജോസ് കൈതക്കൽ, ടോമി കൊച്ചുകുന്നേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പിപാടികൾ. ഇടവക വിശ്വാസികൾ മുഴുവൻ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായതോടെ ഇന്നലെ നടന്നത് ക്വാറിക്കെതിരേയുള്ള മഹാപ്രതിഷേധമായി മാറി. പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ക്വാറിക്കെതിരേ സമരരംഗത്ത് എത്തുന്ന സ്ഥിതിയാണിപ്പോൾ.
ഇത്രയേറെ ജനങ്ങളുടെ വികാരം മനസിലാക്കി ക്വാറി തുടങ്ങാനുള്ള നീക്കങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നാണു നാട്ടുകാർ ആവശ്യപ്പെട്ടു. തുടക്കത്തിലുള്ള സമരാവേശമല്ല ഇതെന്നും നിലനിൽപ്പിനായുള്ള ചെറുത്തുനിൽപ്പാണെന്നും അധികാരികളും ഈ മാനസികാവസ്ഥ തിരിച്ചറിയണമെന്നു സ്ത്രീകൾ പറഞ്ഞു.
നിലവിലുള്ള ക്വാറികളുടെ പ്രവർത്തനംമൂലം പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകളും വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതായും തങ്ങളുടെ ഗ്രാമറോഡുകൾ വളരെ ശോചനീയാവസ്ഥയിലായതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
മറ്റൊരു ക്വാറികൂടി ആരംഭിച്ചാൽ ജനജീവിതം കൂടുതൽ ദുസഹമാകുമെന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്.പരിസ്ഥിതിലോല പ്രദേശം കൂടിയാണിത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിക്ഷോഭങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ക്വാറിയുമായി ബന്ധപ്പെട്ട് അടുത്ത മാസം ആറിന് മംഗലംഡാമിൽ നടക്കുന്ന പബ്ലിക് ഹിയറിംഗിൽ നേരിട്ടെത്തി തങ്ങളുടെ ആശങ്കകളും പ്രതിഷേധവും അറിയിക്കുമെന്നു ക്വാറിവിരുദ്ധ സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ആറിന് രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിലാണ് പബ്ലിക് ഹിയറിംഗ്.
Tags : Nattuvishesham DistrictNews DeepikaNews quarry