പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി ജില്ല ഭരണകൂടം. ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്കയിടങ്ങളിലും മഴ ശക്തമായിരുന്നില്ല. നദികളിലെ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രളയത്തിന്റെ കെടുതികൾ ഒഴിയുംമുന്പ് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ആശങ്ക പരത്തിയിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.
അതിതീവ്ര പെയ്ത മലയോര മേഖലകളിലെ മണ്ണില്‍ ഗണ്യമായ അളവില്‍ ജലാംശം വര്‍ധിച്ചതിനാൽ, റാന്നി, കോന്നി തുടങ്ങിയ മലയോര താലൂക്കുകളിലും മറ്റ് താലൂക്കുകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഉരുള്‍പൊട്ടൽ, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലേക്കും കുന്നിന്‍ചെരിവുകളിലേക്കും അനാവശ്യ യാത്ര ഒഴിവാക്കണം.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മുന്‍കൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ നിര്‍ബന്ധമായും മാറണം. പുഴകൾ, തോടുകള്‍, അണക്കെട്ടുകളുടെ താഴ്ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും വിനോദസഞ്ചാരത്തിനായി പോകുന്നതും പൂര്‍ണമായി ഒഴിവാക്കണം.
വീടിന്റെ പിന്നിലോ സമീപത്തോ വിള്ളല്‍, മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങള്‍, ജലം കലങ്ങിയൊഴുകല് എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വില്ലേജ് ഓഫീസർ, തഹസില്‍ദാര്‍ കാര്യാലയം, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ എന്നിവരെ അറിയിക്കണം. അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ, കെഎസ്ഡിഎംഎ, ജില്ല ഭരണകൂടം എന്നിവയുടെ മാധ്യമങ്ങള്‍ വഴി ലഭ്യമാകുന്ന നിർദേശങ്ങള്‍ കൃത്യമായി പിന്തുടരണം. സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുത്. അടിയന്തര ഘട്ടങ്ങളില്‍ ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 / 04682322515 എന്നിവയില്‍ ബന്ധപ്പെടണം.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ താലൂക്ക് തലത്തിലും റവന്യു, തദ്ദേശസ്വയംഭരണ, പോലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനും ആവശ്യമെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളൾക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags : Nattuvishesham Local News Rain warning hilly regions