കിഴക്കേനട യുപി സ്കൂളിലെ ക്യാന്പിലെ സ്നേഹസദ്യ.
ചെങ്ങന്നൂർ: പ്രകൃതിദുരന്തത്തിന്റെ നടുക്കത്തിൽനിന്നും കരകയറാൻ ഒരു നാട് ഒന്നാകെ കൈകോർത്തപ്പോൾ, ചെങ്ങന്നൂർ നഗരസഭയിലെ മൂന്നാം വാർഡ് ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരമായ ഒരു അതിജീവന ഗാഥയായി മാറി. സ്വന്തം വാർഡിൽ വെള്ളപ്പൊക്കം ബാധിച്ചില്ലെങ്കിലും, അയൽപക്കത്തെ അഞ്ചാം വാർഡിലും ആറാം വാർഡിലും പ്രളയജലം കയറിയ വീടുകളിലെ മനുഷ്യർക്ക് തണലേകാനാണ് മൂന്നാം വാർഡ് കിഴക്കേനട യുപി സ്കൂളിൽ ക്യാന്പ് ആരംഭിച്ചത്. ദുരന്തമുഖത്തുനിന്നും എത്തിയ 22-ഓളം പേർക്കാണ് ഈ ക്യാമ്പിൽ സുരക്ഷിതമായ അഭയം ഒരുക്കിയത്.
ക്യാമ്പിൽ കഴിഞ്ഞവർക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല ഇവിടുത്തെ പ്രവർത്തനം. പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ, അഞ്ചും ആറും വാർഡുകളിലെ ചെളിനിറഞ്ഞ വീടുകൾ കഴുകി ശുചീകരിക്കുന്നതിലും നഗരസഭയുടെ മെഡിക്കൽ കിറ്റുകൾ ഓരോ വീട്ടിലും എത്തിക്കുന്നതിലും സന്നദ്ധപ്രവർത്തകർ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ സദ്യയോടെയാണ് ക്യാമ്പിന് പരിസമാപ്തി കുറിച്ചത്. നഗരസഭാ ചെയർമാൻ, വാർഡ് കൗൺസിലർമാർ, വില്ലേജ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, ക്യാമ്പിലെ അന്തേവാസികൾ എന്നിവരെല്ലാം ഒന്നിച്ചിരുന്ന് സദ്യ കഴിച്ചു.
ദുരിതത്തിന്റെ കയ്പേറിയ അനുഭവങ്ങളിലും, കൂട്ടായ്മയുടെയും മനുഷ്യസ്നേഹത്തിന്റെയും വലിയൊരു സന്ദേശം നൽകിയാണ് ഈ ക്യാമ്പിലെ ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത്. വാർഡ് കൗൺസിലർ അനുപമ, സന്നദ്ധസേവകരായ ദിലീപ് ഉത്രം, വിനോദ് വിശ്വം, ശ്രീകുമാർ, വൈശാഖൻ, ഗിരീഷ് നടരാജൻ, മനോജ് വൈഖരി, മനോജ് വിശ്വം, പ്രേംരാജ്, അപ്പു തുടങ്ങിയവർ നേതൃത്വം നൽകി.
മാന്നാർ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി കുട്ടൻപേരൂർ എസ്കെവി ഹൈസ്കൂളിലെ ജീവനക്കാരും മാനേജ്മെന്റും. ക്യാമ്പിലേക്കുവേണ്ട അവശ്യസാധനങ്ങൾ കൈമാറി. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടൻ പേരൂർ യുപിഎസ്, എസ്കെവി എച്ച്എസ്, ഗവ. യുപിഎസ് എണ്ണയ്ക്കാട്, ഗവ. ജെബിഎസ് ഗ്രാമം എന്നീ ക്യാമ്പുകളിലാണ സാധനങ്ങൾ വിവതരണം ചെയ്തത്.
മാനേജർ സുധൻ പിള്ള , പഞ്ചായത്ത് അംഗങ്ങളായ ശോഭന സന്തോഷ്, സുശീല കുമാരി പ്രഥമാധ്യാപിക ശില്പ ബി. നായർ, അധ്യാപകരായ ശങ്കരൻ നമ്പൂതിരി, വിഷ്ണുപ്രസാദ്. ഡി. രമ്യ, അനിൽകുമാർ, ശ്രീകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ദുരിതാശ്വാസകേന്ദ്രം തുറന്നു
ചേർത്തല: എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ കണിച്ചുകുളങ്ങരയില്‍ ദുരിതാശ്വാസകേന്ദ്രം തുറന്നു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവര്‍ത്തനം. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചിക്കര മുറികളിലാണ് ദുരിതബാധിതരെ താമസിപ്പിച്ചിരിക്കുന്നത്. 50 പേർ ക്യാമ്പിലെത്തി.