കോട്ടയം: വേനല്കഴിഞ്ഞെത്തുന്ന കാലവര്‍ഷക്കാലത്തെ റബര്‍ ടാപ്പിംഗിന് ഇത്തവണ ചെലവേറും. യുദ്ധ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കുമെല്ലാം വില വര്‍ധിച്ചതാണു റബര്‍ കര്‍ഷകന്റെ നടുവൊടിക്കുന്നത്.
കാലവര്‍ഷത്തിനു മുന്നോടിയായി അടുത്തമാസം പകുതി മുതല്‍ പ്ലാസ്റ്റിക്കും ഷെയ്ഡും ഇട്ടു തുടങ്ങണം. സമീപ കാലത്തെ മികച്ച വില റബറിനു ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ ഇത്തവണ പ്ലാസ്റ്റിക്, ഷെയ്ഡ് ഒട്ടിക്കാനിരിക്കെയാണ് വിലക്കയറ്റം. പലയിടങ്ങളിലും പ്ലാസ്റ്റിക്കിനും പശയ്ക്കുമെല്ലാം ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
തൈമരങ്ങള്‍ക്ക് ഷെയ്ഡും വലിയ മരങ്ങള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റുമാണ് റബര്‍ പട്ടയ്ക്കു സംരക്ഷണമൊരുക്കാന്‍ സാധാരണ ഒട്ടിക്കുന്നത്. ജില്ലയിലെ കര്‍ഷകരില്‍ ഏറെയും പ്ലാസ്റ്റിക് ഒട്ടിക്കുന്നവരാണ്. ഒരു കിലോ പ്ലാസ്റ്റിക്കിന്റെ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വരെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
തുന്നലിട്ട പ്ലാസ്റ്റിക്കിന് 295 രൂപ വരെയായി. തുന്നലിടാത്ത പ്ലാസ്റ്റിക്കിന് 25 രൂപ കുറവാണ്. പശയ്ക്ക് 10 മുതല്‍ 40 രൂപ വരെ വര്‍ധനയുണ്ടായി. ഒരു കിലോ പശയുടെ വില 73 രൂപയായി. പശയ്ക്കു മേല്‍ ഘടിപ്പിക്കുന്ന റിബണിന്റെ വിലയും വര്‍ധിച്ച് കിലോയ്ക്ക് 30 രൂപയായി.
പ്ലാസ്റ്റിക് മരത്തിന്മേല് ഘടിപ്പിക്കുന്ന സ്റ്റേപ്ലര്‍ പിന്നിന്റേത് ഒഴികെയുള്ള മുഴുവന്‍ സാമഗ്രികള്‍ക്കും വില വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ക്കുണ്ടാകുന്ന വില വര്‍ധനയും ക്ഷാമവും ഇത്തരം സാമഗ്രികളുടെ വില വര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ പറയുന്നു.
വരും ദിവസങ്ങളില്‍ പശയ്ക്കും പ്ലാസ്റ്റിക്കിനും വീണ്ടും വില വര്‍ധിക്കാന്‍ സാഹചര്യമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തോട്ടം പാട്ടത്തിനെടുത്തു ടാപ്പിംഗ് നടത്തുന്ന കര്‍ഷകരില്‍ പലര്‍ക്കും ആവശ്യത്തിനു സാമഗ്രികള്‍ കിട്ടുന്നില്ല.
സീസണ് സജീവമാകുന്നതോടെ, പ്ലാസ്റ്റിക് ഘടിപ്പിക്കുന്ന ജോലികള്‍ക്കു കൂലി വര്‍ധിപ്പിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പലയിടത്തും തൊഴിലാളികള്‍ക്കും ക്ഷാമമുണ്ട്. കഴിഞ്ഞ വര്‍ഷം സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്ന മരങ്ങള്‍ക്കുള്ള കൂലി 50 രൂപ വരെ എത്തിയിരുന്നു.
Tags : rubber tapping nattuvishesham local news