സന്ദീപ് വാര്യർ രാജുവിന്റെ കുടുംബത്തെ സന്ദർശിക്കുന്നു.
വെളളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജുവിന്റെ ഭാര്യ സരിത തനിക്കും മക്കൾക്കും പോലീസ് വകുപ്പും സർക്കാരും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഏപ്രിൽ 30നു രാത്രി 7.30ഓടെയാണ് മങ്കയത്തെ ഗവ. ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രാജു മരിച്ചത്. രണ്ടു കൊച്ചു കുട്ടികൾ അടങ്ങിയ കുടുംബത്തിന്റെ എല്ലാമായിരുന്നു രാജു. രാജുവിന്റെ മരണത്തോടെ ഇവർ അനാഥരായി.
ഓട്ടോ ഓടിച്ചും തെങ്ങ് കയറിയും മറ്റു കൂലിപ്പണികൾ എടുത്തുമാണ് മക്കളുടെ പഠനങ്ങളും രാജു ജീവിതവും മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ രാജുവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ ഉപജീവനമാർഗം നിലച്ചു.
രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ അമിതവേഗതയിൽ വന്ന പോലീസ് ജീപ്പ് ഇടിച്ചതിനാലാണ് എന്റെ ഭർത്താവിനെ നഷ്ടമാകാൻ ഇടയായതെന്നും തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരങ്ങൾക്കും പോലീസിന്റെ അന്വേഷണം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും അപകടത്തിന് ശേഷം രാജുവിനെ കുറ്റക്കാരനാക്കുവാനുള്ള നടപടികളാണ് വെള്ളരിക്കുണ്ട് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും കുടുംബം ആരോപിക്കുന്നു,
നിലവിൽ പോലീസ് തയാറാക്കിയ എഫ്ഐആറിൽ പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവറുടെ പേര് ചേർക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു. ഡ്രൈവറുടെ പേരിൽ നരഹത്യക്ക് കേസെടുക്കണം. പോലീസ് വാഹനത്തിലെ കാമറ, ഡിവിആർ എന്നിവ സംരക്ഷിക്കണമെന്നും ആഭ്യന്തരവകുപ്പ് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നിയുക്ത എംഎൽഎമാരായ സന്ദീപ് വാര്യർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ രാജുവിന്റെ കുടുംബത്തെ സന്ദർശിച്ചു. രാജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സർവകക്ഷി സംഘം പ്രവർത്തനം ആരംഭിച്ചു.