റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെ വെള്ളം.
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെയാണ് റാന്നി ഇന്നലെ നേരിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും വെള്ളം വൈകുന്നേരം വരെ ഇറങ്ങിയിട്ടില്ല. റാന്നി ടൗണ്‍ പ്രദേശത്തേക്ക് പുലര്‍ച്ചെ മുതല്‍ വെള്ളം കയറി ത്തുടങ്ങിയിരുന്നു. പമ്പാനദി കര കവിഞ്ഞ് റാന്നി മാമുക്ക്, ഇട്ടിയപ്പാറ, പുളിമുക്ക്, ചെട്ടിമുക്ക് പ്രദേശങ്ങളിലേക്ക് വെള്ളം കയറി. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ചെത്തോങ്കര മുതല്‍ പെരുമ്പുഴ ടൗണ്‍വരെ മുങ്ങി. ഇതോടെ സംസ്ഥാനപാതയിലെ ഗതാഗതം തടസപ്പെട്ടു. വടശേരിക്കര - റാന്നി റോഡും പൂര്‍ണമായി മുങ്ങി. ചെറുകോല്‍പ്പുഴ, കീക്കൊഴൂര്‍ റോഡുകളിലും വെള്ളം കയറിയിരുന്നു. വടശേരിക്കര ഭാഗത്ത് റോഡിലേക്കു വെള്ളം കയറിയതോടെ ശബരിമല പാതയിലും തടസം നേരിട്ടു. പിഎം റോഡിലെ ചെത്തോങ്കര, മാമുക്ക്, ചെട്ടിമുക്ക് ഭാഗങ്ങളിലുമാണ് ആദ്യം വെള്ളം ഉയർന്നത്.
പിന്നീട് മാമുക്കിലും ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം വെള്ളം എത്തുകയായിരുന്നു. പരിസര പ്രദേശങ്ങളായ മന്ദിരം പടി, ചെട്ടിമുക്ക് , ഡിറ്റഡൽ സ്കൂൾ ഭാഗം, സെൻ്റ് മേരീസ് സ്കൂൾ പരിസരം അങ്ങാടി , കീക്കൊഴൂർ, വടശേരിക്കര, അത്തിക്കയം ടൗൺ, എസ് സി പടി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.
വ്യാപാര മേഖലയ്ക്കു വൻ നഷ്ടം
റാന്നി ടൗണ്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി വൻ നഷ്ടമുണ്ടാക്കി. കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ പ്രവർത്തിച്ചവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഓണവ്യാപാരത്തിനായുള്ള സ്റ്റോക്കാണ് പലർക്കും നഷ്ടമായത്. മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതിനാൽ മഴ ശക്തമായപ്പോൾ സാധനങ്ങൾ മാറ്റാനുമായില്ല. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം അറിഞ്ഞ് ആളുകൾ എത്തിയപ്പോഴേക്കും വെള്ളം കടകൾക്കുള്ളിലേക്ക് ഇരച്ചു കയറിയിരുന്നു.
രക്ഷാപ്രവര്‍ത്തനം സജീവം
വെള്ളം കയറിയ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെയോടെ ആരംഭിച്ചു. റാന്നിയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചുവരികയാണ്. എന്‍ഡിആര്‍എഫ് സംഘം രാവിലെ റാന്നിയിലെത്തിയെങ്കിലും റോഡുകളില്‍ വെള്ളം കയറി യാത്ര തടസപ്പെട്ടതിനാല്‍ പ്രളയബാധിത മേഖലകളിലേക്ക് എത്താന്‍ വൈകി. ഡിങ്കി ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് പിന്നീട് ഇവര്‍ നിശ്ചിത സ്ഥാനങ്ങളിലെത്തിയത്. ഫയര്‍ഫോഴ്സ് സംഘം പുലര്‍ച്ചെ തന്നെ എല്ലാ മേഖലകളിലും സജീവമാണ്.പഴകുളം മധു എംഎല്‍എ, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ റാന്നിയിലെ രക്ഷാപ്ര്ത്തനങ്ങള് ഏകോപിപ്പിച്ചു.
നിരവധി കുടുംബങ്ങളെ പുലര്‍ച്ചെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളം കയറിയ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കാലതാമസം ഉണ്ടായതായും ആക്ഷേപമുണ്ട്.
കിഴക്കന്‍ മേഖലയില്‍ വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്കു സഹായം എത്തിക്കാന്‍ എന്‍ഡിആര്‍എഫ് സംഘം അടക്കം രംഗത്തുണ്ട്. കോസ് വേകളില്‍ വെള്ളം കയറി അറയാഞ്ഞിലിമണ്‍ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മുക്കം കോസ് വേയിലും വെള്ളം കയറിയിരുന്നു. നദി കരകവിഞ്ഞതോടെ തോടുകളിലേക്ക് വെള്ളം തിരികെ കയറുന്ന സ്ഥിതിയാണുണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ പൂർണമായി മുങ്ങുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. പമ്പാ നദിയിലും കരണം കുത്തി തോട്ടിലും വെള്ളം ഉയർന്ന് അത്തിക്കയം - വെച്ചൂച്ചിറ റോഡിലും, അത്തിക്കയം - ഷാപ്പുപടി, മന്ദിരം ഭാഗം റോഡിലും പേരൂർച്ചാൽ - പ്ലാങ്കമൺ, ചെറുകോൽപ്പുഴ - തീയാടിക്കൽ റോഡുകളിലും വെള്ളം കയറി.
സമീപ പ്രദേശങ്ങളിലെയും ടൗണുകളിലെയും വീടുകളിലും വെള്ളം കയറി നഷ്ടമുണ്ടായി. വെച്ചൂച്ചിറ പഞ്ചായത്തിൽ ചെമ്പൻമുടി ഭാഗത്ത് സ്വകാര്യ റബർ തോട്ടത്തിൽ നിന്ന് ചെറിയ ഉരുൾ പൊട്ടലിൽ കുത്തൊഴുക്കുണ്ടായത് പ്രദേശവാസികളെ പരിരാന്തരാക്കി. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സമീപത്തുണ്ടായിരുന്ന റെജീന കിഴക്കേ പാലത്തിങ്കൽ, സർവെ മലയിൽ ബാബു ജോർജ് എന്നിവരുടെ കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ ചെറിയ പാലം കടന്ന് എത്തുന്ന റോഡിലും നദീജലം ഉയർന്ന് റോഡു മുങ്ങിയതിനാൽ കുരുമ്പൻമൂഴി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗമില്ല. ഈ ഭാഗത്ത് സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നാണ് വാർഡ് അംഗത്തിന്റെ ആവശ്യം. നാറാണം മൂഴി പഞ്ചായത്തിലെ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും രംഗത്തുണ്ട്.