പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: റൈസ്മിൽ, ഉദ്യോഗസ്ഥ, കരാർ ലോബികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് റേഷനരിയുടെ ഗുണനിലവാരം കുറയാൻ കാരണമാകുന്നതെന്നു ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി വടക്കഞ്ചേരിയിൽ നടക്കുന്ന അസോസിയേഷന്റെ സംസ്ഥാന നേതൃത്വ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് റേഷൻ സംവിധാനങ്ങളിലെ അഴിമതികളും കെടുകാര്യസ്ഥതയും ഭാരവാഹികൾ ചൂണ്ടിക്കാട്ടിയത്.
ഗുണമേന്മ കൂടിയ നാട്ടിലെ നെല്ലെല്ലാം അരിയാക്കി വലിയ വിലയ്ക്ക് കയറ്റുമതി ചെയ്യും. തമിഴ്നാട്ടിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും വരുത്തുന്ന ഗുണമേന്മയില്ലാത്ത വെള്ളരി പോളിഷ് ചെയ്ത് മട്ടയരിയാക്കിയാണ് റേഷൻകടയിയിലൂടെ വിതരണം ചെയ്യുന്നത്. ഇതുമൂലം റേഷൻ ഡീലേഴ്സിന് ദുഷ്പേരും ജനങ്ങൾ മാറാരോഗികളുമാകുന്ന ദുരുവസ്ഥയാണുണ്ടാകുന്നത്. വെള്ളരി പോളീഷ് ചെയ്ത് മട്ടരിയാക്കുന്ന അരിമില്ലുകൾ പാലക്കാട് ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണ് നടക്കുന്നതെന്നും സംസ്ഥാന ഭാരവാഹികളായ കെ.എം.അബ്ദുൾ സത്താർ, എ. കൃഷ്ണൻ, കെ.എം. പോൾ, എസ്. സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
96 ലക്ഷം റേഷൻ കാർഡുകളുള്ള സംസ്ഥാനത്ത് 31 ലക്ഷം പിഎച്ച്എച്ച് വിഭാഗങ്ങൾക്ക് മാത്രമാണ് പൂർണമായ സബ്സിഡി ആനുകൂല്യം ലഭിക്കുന്നത്. ബാക്കിയുള്ള 60 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കും ലഭ്യത അനുസരിച്ചാണ് കൂടിയ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുന്നത്.
കേരളത്തിൽ സ്റ്റേറ്റ് സബ്സിഡി പ്രകാരം 21 ലക്ഷം കുടുംബങ്ങൾക്ക് ഒരാൾക്ക് രണ്ടുകിലോഗ്രാം വീതം സബ്സിഡി നിരക്കിൽ അരി നൽകുന്നുണ്ട്. എഎവൈ കുടുംബങ്ങൾക്ക് മാത്രം 35 കിലോ ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നത് ഇപ്പോൾ ഒരാൾക്ക് ഒരുമാസം ഏഴുകിലോയായി കുറച്ചു. ഇതു വളരെ അപര്യാപ്തമാണ്.
ഒരാൾക്ക് മാസം 10 കിലോ തോതിൽ ഭക്ഷ്യധാന്യം അനുവദിക്കണം. നീല, വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അളവിനുപുറമേ മാസം 15 കിലോ അരികൂടി ന്യായമായ വിലക്ക് വിതരണം ചെയ്യാനും നടപടിയുണ്ടാകണം. വാതിൽപ്പടി വിതരണത്തിലും പോരായ്മകളും തട്ടിപ്പുകളും നടക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.
സംസ്ഥാന നേതൃത്വക്യാമ്പ് വടക്കഞ്ചേരിയിൽ
വടക്കഞ്ചേരി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വക്യാമ്പ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ വടക്കഞ്ചേരി ഡയാന ടവറിൽ (കെ.ടി.തോമസ് നഗറിൽ) നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നിനു രാവിലെ 11ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ക്യാമ്പിന്റേയും മരണാനന്തര സഹായ വിതരണത്തിന്റേയും ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ അഡ്വ.ജോണി നെല്ലൂർ അധ്യക്ഷത വഹിക്കും. ആലത്തൂർ എംഎൽഎ ടി.എം. ശശി മുഖ്യാതിഥിയാകും. സംസ്ഥാന മുന്നോക്കക്ഷേമ കമ്മീഷൻ മെംബർ സെബാസ്റ്റ്യൻ ചൂണ്ടലിനെ ക്യാമ്പിൽ ആദരിക്കും. ഉച്ചക്ക് 12ന് കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തരയ്ക്കു നടക്കുന്ന പരിപാടികൾ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.പി. സുമോദ് എംഎൽഎ അനുമോദിക്കും.
വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പ്രഫ.കെ.എ. തുളസി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം.അബ്ദുൾ സത്താർ, ജനറൽ കൺവീനർ എ. കൃഷ്ണൻ, കെ.എം. പോൾ, എസ്. സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.