വൈക്കം: നൂറ്റാണ്ട് പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി തനിമ നിലനിർത്തി പുനർനിർമിക്കുന്ന പ്രവർത്തങ്ങൾ അവസാനഘട്ടത്തിൽ. ജീർണിച്ച മേൽക്കൂരയും തടി പാകിയ ഭിത്തികളും പുതുക്കിപ്പണിതു. പെയിന്റിംഗ് ജോലികളും ഉയർത്തിപ്പണിത തറയിൽ ടൈൽ പാകലുമാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം പണികൾ പൂർത്തീകരിച്ച് ബോട്ട്ജെട്ടി ഉദ്ഘാടനത്തിന് സജ്ജമാകും.
കാലപ്പഴക്കത്താൽ പഴയ ബോട്ടുജെട്ടി ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. രാജഭരണകാലത്തെ ശംഖുമുദ്രയുടെ ഗരിമപേറുന്ന ജെട്ടി തനിമ നിലനിർത്തി പുനർനിർമിച്ച് ചരിത്രസ്മാരകമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് രണ്ടാം ഘട്ടമായി അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ അന്തിമഘട്ടത്തിലായത്. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാനായി മഹാത്മജി വന്നിറങ്ങിയത് ഈ ബോട്ടുജെട്ടിയിലാണ്. പുനർനിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ഇറിഗേഷൻ വകുപ്പിനാണ്.
Tags : Local News Nattuvishesham Kottayam