വിലങ്ങാട് ടൗൺ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു.
കോഴിക്കോട്: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്ടം.പലയിടത്തും മണ്ണിടിഞ്ഞും വെള്ളം കയറിയും ഗതാഗതം താറുമാറായി. ഇന്നും മഴ തുടരുമെന്ന മുന്നറിയിപ്പ് വന്നതോടെ മലയോരം കനത്ത ജാഗ്രതയിലാണ്.കല്ലാനോട് - ഇരുപത്തിയെട്ടാംമൈൽ - തലയാട് മലയോര ഹൈവേ റോഡിലെ ഇരുപത്തിയേഴാം മൈൽ മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ഈ മേഖലയിൽ നിന്നാരംഭിക്കുന്ന കല്ലാനോട് ബൈപാസ് റോഡിന്റെ തുടക്കത്തിൽ മലയോര ഹൈവേയുടെ ഭാഗമായ ഉയരത്തിലുള്ള കെട്ടിനാണ് ഇടിച്ചിലുണ്ടായത്. ഈ ഭാഗത്ത് റോഡിന് വിള്ളലും സംഭവിച്ചിട്ടുണ്ട്. ഇരുപത്തെട്ടാംമൈൽ മേഖലയിലും മലയോര ഹൈവേ റോഡിന്റെ അരികിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
മഴ ശക്തമായി തുടർന്നാൽ വീണ്ടും ഇടിച്ചിലിന് സാധ്യതയുള്ളതിനാൽ കല്ലാനോട് ബൈപാസ് റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. കക്കയം - തലയാട് റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇവിടങ്ങളിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. 26-ാം മൈൽ ഭാഗത്തും മണ്ണിടിച്ചിലിൽ മരങ്ങൾ റോഡിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നീക്കംചെയ്താതാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴ തുടരുന്നതിനാൽ തലയാട് - കക്കയം റോഡിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. പലയിടങ്ങളിലും ഒട്ടേറെ വീടുകളോട് ചേർന്നുള്ള തിങ്ങിടിഞ്ഞ് നാശവും വീടുകൾക്ക് ഭീഷണിയുമായി മാറിയിട്ടുണ്ട്. പഞ്ചായത്തിലെ നാലാം വാർഡ് വടക്കേമീത്തൽ അബ്ദുവിന്റെ വീട്ടിൽ കനത്ത മഴയിൽ വെള്ളം കയറി. നാലാം വാർഡ് കാളങ്ങാലി കോട്ടയിൽ ഷിജുവിന്റെ വീടിന് പിൻഭാഗം ഇടിഞ്ഞു തകർന്ന് നാശം സംഭവിച്ചു. രണ്ടാം വാർഡ് പുളിവയൽ കുഴിച്ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടിനു പിൻഭാഗവും ഇടിഞ്ഞു തകർന്ന് വീടിന് ഭീഷണിയായി തീർന്നിട്ടുണ്ട്.
പതിനൊന്നാം വാർഡ് ഓടിക്കുഴി ചാമക്കാല പരീതിന്റെ വീടിന്റെയും ഒന്നാം വാർഡ് കേളോത്തുവയൽ അരീപ്പറമ്പിൽ ടോമിയുടെ വീടിന്റെയും പിൻഭാഗം ഇടിഞ്ഞു തകർന്നു. എട്ടാം വാർഡ് കല്ലാനോട് തൂവക്കടവ് തറയിൽ കുഞ്ഞുമോന്റെ വീടിനു പിൻഭാഗവും ഇടിഞ്ഞു. കല്ലാനോട് പ്രദേശത്ത് ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെയും കേളോത്തുവയലിൽ ഒരു കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കൂരാച്ചുണ്ട് അങ്ങാടിക്ക് സമീപം മൂന്നാംമുക്ക്, പുളിവയൽ, ഓഞ്ഞിൽ, കരിമ്പനക്കുഴി താഴെ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ ഇന്നലെ രാവിലെ മുതൽ തോടുകൾ കരകവിഞ്ഞൊഴുകി വെള്ളത്തിനടിയിലായി.
കോടഞ്ചേരി തിരുവമ്പാടി റോഡിൽ മണ്ണിടിച്ചിൽ.അച്ചൻകടവ് പാലത്തിന് സമീപം ആണ് മണ്ണിടിച്ചിലുണ്ടായത്.ഇതിനുമുമ്പും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. ഇതുൾപ്പെടെയാണ് ഇപ്പോൾ ഇടിഞ്ഞ് റോഡരികിലേക്ക് വീണിരിക്കുന്നത്.കോടഞ്ചേരി ചാലിപ്പുഴക്ക് കുറുകെയുള്ള പനച്ചിക്കൽ പാലത്തിൽ വെള്ളം കയറി. വർഷങ്ങൾ പഴക്കമുള്ള ഈ പാലം ഉയർത്തി വീതി കൂട്ടി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഓനിപ്പുഴ കരകവിഞ്ഞു
ശക്തമായ മഴയില്‍ പെരുവണ്ണാമൂഴി ഓനിപ്പുഴ കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതോടെ ചെമ്പനോട റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് സമീപത്തുള്ള പാലമാണ് വെള്ളത്തില്‍ മുങ്ങിയത്. ഇതോടെ വാഹനങ്ങള്‍ ഇരുകരയിലുമായി കുടുങ്ങി. പൂഴിത്തോട്. മുള്ളൻ കുന്ന്, പശുക്കടവ്, കുറ്റ്യാടി, തൊട്ടിൽപ്പാലം ഭാഗങ്ങളിലേക്ക് എത്താനുള്ള മലയോര റൂട്ടിന്റെ ഭാഗമാണ് ഓനിപ്പുഴപ്പാലം.
വിലങ്ങാട് ഭീതിയിൽ, പാലങ്ങള്‍ വെള്ളത്തിനടിയില്‍
ശനിയാഴ്ച പുലർച്ചെ മുതൽ വിലങ്ങാട് മേഖലയിൽ അതിശക്തമായ മഴയാണ് മേഖലയിൽ പെയ്തത്.പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മേഖലയിൽ ഭീതി പടർന്നുചളിയും മണ്ണും കലർന്ന വെള്ളം കുത്തി ഒഴുകി.വിലങ്ങാട് ടൗൺ പാലത്തിന് മുകളിൽ വെള്ളം കയറി. മയ്യഴിപ്പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവപുഴയിൽ കുത്തൊഴുക്ക് കൂടി.വിഷ്ണുമംഗലം ബണ്ട് കര കവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലാച്ചി ടൗണിൽ ഇന്നലെ രാവിലെ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചിരുന്നു.വിലങ്ങാട് അപകട ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.വൈകുന്നേരം അഞ്ചരയോടെ പാനോം വനമേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായതായി സംശയമുണ്ട്.മരങ്ങളും കൂറ്റൻ പാറകളും മലവെള്ളത്തിൽ ഉരുളുന്ന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.വിലങ്ങാട് പാലവും വായാട് പാലവും വെള്ളത്തിനടിയിലായി.
കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലും കെടുതികൾ രൂക്ഷമാണ്. മേഖലയിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുക്കം നഗരസഭയിലെ ആറാം ഡിവിഷനിൽ അബു പുത്തൻമഠം , ഷാജു നടുപറമ്പിൽ, അബ്ദുള്ള മുസ്ലിയാർ,ചന്ദ്രൻ പുത്തൻപുരയിൽ,സലിം പാലംപടിയിൽ, ഹുസ്സൻകുട്ടി കടയിക്കൽ, രാമൻ നമ്പീശൻ പ്രയാഗ, ജോസഫ് മുതക്കാട്ടു പറമ്പിൽ,രാമചന്ദ്രൻ പ്രയാഗ പീതംബരൻ പഴവൂർ എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കാരശ്ശേരി വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണു. അപകടത്തിൽ വീട് ഭീഷണിയിലായതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മുക്കം ടൗണിലും വെള്ളക്കെട്ട് രൂപപ്പെട്ടു.ഇരുവഞ്ഞിപ്പുഴയും ചാലിയാറും നിറഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി കഴിഞ്ഞു. തീരദേശവാസികളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടാൻ തദ്ദേശസ്ഥാപനങ്ങൾ , റവന്യൂ ഫയർഫോഴ്സ് പോലെയുള്ള സംവിധാനങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. .മലയോരത്തെ താഴ്ന്ന പ്രദേശങ്ങളായ കുമാരനെല്ലൂർ ഗ്രൗണ്ട്, ചോണാട് റോഡ്, ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് എന്നിവയെല്ലാം വെള്ളത്തിനടിയിലായി. മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വാഴകർഷകർക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്.
പൂവാറൻതോട്ട് വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ കാടാത്തിക്കുന്ന് ഉന്നതിയിലേക്കുള്ള റോഡുകൾ ഒലിച്ചുപോകുകയും പ്രദേശം ഒറ്റപ്പെടുകയും ചെയ്തു.തിരുവമ്പാടി– മുത്തപ്പൻപുഴ റോഡിലെ താൽക്കാലിക പാലം (ചപ്പാത്ത്) പൂർണമായും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. തുടർന്ന് നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ പാലം അധികൃതർ താൽക്കാലികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്.തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടു.
പുന്നക്കൽ റോഡിലും കൂടരഞ്ഞി– മുക്കം റോഡിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.പുല്ലൂരാംപാറ പള്ളിപ്പടി പ്രദേശത്ത് ശക്തമായ മഴയിൽ കുറ്റിയാനിക്കൽ പയസിന്റെയും കൈത്തോട്ടുപറമ്പിൽ മുഹമ്മദിന്റെയും (ഫാർമസി) വീടുകളിലെ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിൽ ജലീൽ പാലാക്കാംപൊയിലിന്റെ വീടിനോട് ചേർന്ന സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. മുൻകരുതൽ നടപടിയുടെ ഭാഗമായി രണ്ട് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.കൂടരഞ്ഞി കോലോത്ത് കടവിൽ ചായംപുറത്ത് മനോജിന്റെ വീടുമുറ്റത്തെ കിണറും ഇടിഞ്ഞുതാഴ്ന്നു.
പേരാമ്പ്രയിൽ റോഡ് തോടായി
പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് മുതല്‍ ചെമ്പ്ര റോഡ് ജംഗ്ഷന് വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്.
റോഡില്‍ ഏകദേശം ഒരു അടിയോളം ഉയരത്തിൽ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വെള്ളക്കെട്ടുള്ള ഭാഗത്ത് കയര്‍ കെട്ടി ഗതാഗതം നിരോധിച്ചു. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ ബൈപാസ് വഴി തിരിച്ചു വിട്ടു. ഇത് ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി.
നിരവധി വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. സമീപത്തെ കടകളിലും വെള്ളം കയറി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെള്ളക്കെട്ടില്‍ കടലാസ് തോണിയിറക്കി പ്രതിഷേധം നടത്തി. അടിയന്തരമായി ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Relentless rain