ചേന്തി അനിൽ
"ചേന്തി അനിൽ എത്തിയത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന
ഉദ്ദേശത്തോടെ'
കഴക്കൂട്ടം : ശ്രീകാര്യത്ത് ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിൽ സംഭവസ്ഥലത്തെത്തിയത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആളാണെന്നും പോലീസിന്റെ റിപ്പോർട്ടിലുണ്ട്
കഴിഞ്ഞ ദിവസം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ സഞ്ചരിച്ച വാഹനം കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. "ഏറ്റ പരിപാടിയല്ലേ എന്താ പങ്കെടുക്കാത്തത്" എന്ന് ഉച്ചത്തിൽ മുഖ്യമന്ത്രിയോട് സംസാരിക്കുകയും "മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്ന് ചേന്തി അനിൽ മറുപടി പറയുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് വാഹന വ്യൂഹത്തിനു മുന്നിൽ നിന്നും പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് മുഖ്യമന്ത്രി ഗുരുകുലത്തിലേക്ക് പോയത്.
അതേസമയം പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനിൽ പ്രതികരിച്ചു. ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മതിച്ചതാണെന്നാണ് അനിൽ അവകാശപ്പെടുന്നത്.
അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. വ്യാഴാഴ്ച പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.