അറയഞ്ഞാലിമണ്ണിൽ കാട്ടാന തകർത്ത കൃഷിയിടം.
റാന്നി: കാട്ടാനകളുടെ തുടർച്ചയായ ആക്രമണം കാരണം ഭീതിയിലാണ് അറയാഞ്ഞിലിമൺ പ്രദേശവാസികൾ. പകലും രാത്രിയിലും ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ രാത്രിയിലും പ്രദേശത്ത് ആന ഇറങ്ങി വൻതോതിൽ കൃഷി നാശം വരുത്തുകയും ആളുകൾ രാത്രിയിൽ പരിഭ്രാന്തരാകുകയും ചെയ്തിരുന്നു. പ്രദേശവാസിയായ കയ്യാലാത്ത് ഉല്ലാസിൻ്റെ വീട്ടുവളപ്പിലാണ് ആന എത്തിയത്.
വാഴ ഉൾപ്പെടെ മുഴുവൻ കൃഷികളും നശിപ്പിച്ചു. മൂന്നു വശങ്ങൾ വനത്താലും ഒരുവശം പമ്പാ നദിയാലും ചുറ്റപ്പെട്ട പ്രദേശമാണിത്. ആനകൾ റോഡിൽ നിൽക്കുന്നതു മൂലം രാത്രിയിൽ ഓട്ടോറിക്ഷയോ ടാക്സിയോ വരാൻ മടിക്കുകയാണ്. പലയിടങ്ങളിലും സ്ഥാപിച്ച ഉയര വിളക്കുകളും വഴിവിളക്കുകളും കത്താത്തതു മൂലം ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ കിടങ്ങുകൾ, തൂക്കുവേലി എന്നിവ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ഉയരുന്ന ആവശ്യം. അധികാരികളുടെ ഭാഗത്തു നിന്ന് ഇതേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല പെരുനാട് പഞ്ചായത്ത് ഇടപെട്ട് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയാണ് ആവശ്യം. വനപാലകർ പട്രോളിംഗിന് ഇറങ്ങി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് ഒറ്റപ്പെടുന്ന സ്ഥലം കൂടിയാണ് അറിയാഞ്ഞിലിമൺ .
രാത്രികാലങ്ങളിൽ വഴിവിളക്കുകൾ ഇല്ലാത്തതും ഭീതി വർധിക്കാൻ കാരണമായി. ആന ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രവർത്തനക്ഷമമല്ലാത്ത മിനിമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.