പാലാ: മീനച്ചിലാറിന്റെ തീരത്തുകൂടി ജനറല്‍ ആശുപത്രി ജംഗ്ഷന് മുതല്‍ കൊട്ടാരമറ്റംവരെ തൂണുകളില്‍ പാലമായി തീര്‍ക്കുന്ന റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിട്ടും സ്ഥലമേറ്റെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ പാളിച്ചമൂലം പാലാ-റിവര്‍വ്യു റോഡ് പദ്ധതി നിലയ്ക്കുകയായിരുന്നു.
പാലാ ടൗണില്‍ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവര്‍വ്യു റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതായിരുന്നു പദ്ധതി. പാലാ-ഏറ്റുമാനൂര്‍ റോഡിന് സമാന്തരമായി കൊട്ടാരമറ്റംവരെ റോഡ് ദീര്‍ഘിപ്പിക്കുന്നതോടെ പാലാ ടൗണില്‍ പൂര്‍ണമായും മറ്റൊരു സമാന്തരപാതയുണ്ടാകും. കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള ഭാഗത്ത് പൂര്‍ണമായി വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാനും സാധിക്കുമായിരുന്നു.
റോഡിന് ബജറ്റില്‍ തുക അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷ വയ്ക്കുന്നു. നിര്‍മാണം അവശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് നിര്‍മാണം നടത്തുന്നതിന് 80 ലക്ഷം രൂപയാണ് ബജറ്റില്‍ വകിയിരുത്തിയിരുക്കുന്നത്.
പാലാ വലിയപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം. റവന്യു ഭൂമിയെന്ന് കണക്കാക്കി ഏറ്റെടുക്കാതെ നിര്‍മാണം നടത്തിയപ്പോള്‍ സ്ഥലമുടമ എതിര്‍പ്പുമായെത്തിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ നിര്‍മാണം തുടരുവാന്‍ സാധിക്കൂ. വലിയപാലത്തിനോടു ചേര്‍ന്ന ഭാഗത്ത് മേല്‍ത്തട്ട് വാര്ക്കുവാനുണ്ട്. പാലത്തിന്റെ ഇനിയും വാര്‍ക്കുവാനുള്ള ഭാഗത്തെ ഇരുമ്പുകമ്പികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും തീര്‍ക്കേണ്ടതുണ്ട്.
സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും ബുധനാഴ്ച തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.
Tags : bridge Nattuvishesham Districte news