ദേശീയപാതയുടെ സർവീസ് റോഡിൽനിന്നു മണ്ണെടുത്ത വിഷയത്തിൽ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരനും നാട്ടുകാരും രംഗത്തെത്തിയപ്പോൾ.
കയ്പമംഗലം: ദേശീയപാത കരാർ കമ്പനിയുടെ നിയമലംഘനം വീണ്ടുമെന്നു നാട്ടുകാരുടെ ആരോപണം; സർവീസ് റോഡിൽ അനധികൃതമായി കുഴിച്ചെടുത്ത് മണ്ണു കടത്തുന്നതു ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്നു തടഞ്ഞു.
മതിലകം പഞ്ചായത്തിലെ പൂവ്വത്തുംകടവ് വാർഡിൽ മതിൽമൂല പ്രദേശത്തു നാഷണൽ ഹൈവേയുടെ സർവീസ് റോഡിൽനിന്നാണ് അനധികൃതമായി കുഴിച്ചെടുത്തു നിർമാണക്കമ്പനി മണ്ണു കടത്തിയത്. സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാർഡ് മെമ്പർ സുനിൽ പി. മേനോനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി നിർമാണക്കമ്പനി വാഹനങ്ങൾ തടഞ്ഞു. സംഭവമറിഞ്ഞ് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരനും എത്തി.
റോഡിൽനിന്നു കുഴിച്ചെടുത്തു കൊണ്ടുപോയ മണ്ണ് തിരിച്ചിടാതെ സമരം അവസാനിപ്പിക്കില്ലെന്നു ജനപ്രതിനിധികൾ കർശനനിലപാട് സ്വീകരിച്ചു. മലപ്പുറം ജില്ലയിൽ കൂരിയാട് പാലം ഇടിഞ്ഞതുപോലെ, ഈ മണ്ണെടുക്കൽ മതിൽമൂലയിലെ എസ്യുപി പരിസരത്തെ പാലം ഇടിയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്നു പ്രതിഷേധക്കാർ പറഞ്ഞു.
ദേശീയപാതനിർമാണത്തിന്റെ ചുമതലയുള്ള ശിവാലയ കരാർ കമ്പനി അധികൃതരും മതിലകം എസ്ഐ അജയ് എസ്. മേനോന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. സമരം ശക്തമായതോടെ, കൊണ്ടുപോയ മണ്ണ് തിരിച്ചുകൊണ്ടുവന്ന് ഇടാമെന്ന കമ്പനി ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇതേസമയം, സർവീസ് റോഡിൽ നേരത്തേ മണ്ണ് ഇട്ടിരുന്നതായും അതു നിർമാണപ്രവൃത്തികൾക്കായി മെഷീൻ ഉപയോഗിച്ച് തിരിച്ചെടുത്തപ്പോൾ തറനിരപ്പിൽനിന്നു കൂടുതലായി താഴ്ന്നുപോയതാണെന്നും ഇതരസംസ്ഥാനതൊഴിലാളികൾക്കു തെറ്റു സംഭവിച്ചതാണെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു. എടുത്ത മണ്ണ് ഉൾപ്പെടെ അഞ്ചു ലോഡ് മണ്ണ് കൊണ്ടുവന്നു റോഡിൽ ഇടുകയും മെഷീൻ ഉപയോഗിച്ച് നിരപ്പാക്കി ഗതാഗതത്തിനു അനുയോജ്യമാക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Service road nattuvishesham local news