സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു.
പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും ഇന്നലെ മുതൽ ഏഴ് ദിവസത്തേക്ക് താത്കാലിക ചന്തകൾ, റാലികൾ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും പരമാവധി ഒഴിവാക്കണം.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയിൽ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവൂ.രോഗലക്ഷണങ്ങൾ പ്രകടമാവുന്ന ആരും സ്വയ ചികിത്സയ്ക്ക് മുതിരരുത്. നിർബന്ധമായും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ തേടണം.
നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ സന്പർക്ക പട്ടിക താലൂക്ക് ആരോഗ്യ കേന്ദ്രത്തിൽ തയാറാക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ കർശന പരിശോധന നടത്തി നിയമപരമായ നടപടികൾ സ്വീകരിക്കാനും കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഹെൽത്ത് ഇൻസ്പെക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഉന്നതികളിലെ പരിസര ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങിൽ ട്രൈബൽ വകുപ്പ് നടപടി സ്വീകരിക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 സെക്ഷൻ 65, ഭാരതീയ ന്യായ് സംഹിത സെക്ഷൻ 223 എന്നിവ പ്രകാരം നടപടിയുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.
ബത്തേരി നഗരസഭയിൽ കുടിവെള്ള സ്രോതസുകളുടെ രണ്ടാംഘട്ട ക്ലോറിനേഷൻ തുടങ്ങി
സുൽത്താൻ ബത്തേരി: ജില്ലയിലെ എട്ട് വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബത്തേരി നഗരസഭാ പരിധിയിലെ കുടിവെള്ള സ്രോതസുകളുടെ രണ്ടാംഘട്ട ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ കുടിവെള്ള സ്രോതസുകൾ നേരത്തെ ക്ലോറിനേറ്റ് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപന സാധ്യത ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുമായി ഇന്നും നാളെയും നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും വാർഡ് കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കും.
ആശാവർക്കർമാർ, ട്രൈബൽ പ്രമോട്ടർമാർ, എഡിഎസ് ഭാരവാഹികൾ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മുനിസിപ്പൽതല ഉദ്ഘാടനം മാനിക്കുനി ഉന്നതിയിൽ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത് നിർവഹിച്ചു. കെ.എസ്. പ്രമോദ്, ലീല പാൽപ്പാത്ത്, സെറീന അബ്ദുള്ള, നൗഷാദ് മംഗലശേരി, ഫൗസിയ, രാധാ മഹാദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. പ്രഭാകരൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി. ജബ്ബാർ ബാബു, ആശാവർക്കർ ബെൻസി എന്നിവർ പങ്കെടുത്തു.
ഷിഗെല്ല: 502 പേർ നിരീക്ഷണത്തിൽ
സുൽത്താൻ ബത്തേരി: ജില്ലയിൽ എട്ട് വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധനിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി.
പകർച്ചവ്യാധി നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. ഇതുവരെ 502 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇന്നലെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ 44 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആകെ 164 പേരെ ഇതിനകം ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫീൽഡ്തല രോഗനിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ 1,719 വീടുകൾ സന്ദർശിച്ചു. 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും 727 ഒആർഎസ് പായ്ക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളിലും സമീപ മേഖലകളിലും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് മൈക്ക് അനൗണ്‍സ്മെന്റിലൂടെ ബോധവത്കരണം നടത്തി.
ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരും. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പരിസരശുചിത്വം, കുടിവെള്ള സുരക്ഷ എന്നിവ ഉറപ്പാക്കുന്നതാണ് ഷിഗെല്ല പ്രതിരോധത്തിന് പ്രധാനമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുടിവെള്ളം തിളപ്പിച്ചാറ്റിയശേഷം മാത്രം ഉപയോഗിക്കണമെന്നും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകണമെന്നും നിർദേശമുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
മൂന്നു പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാലയങ്ങള്‍ക്ക് അവധി
ബത്തേരി: നെന്മേനി പഞ്ചായത്തില്‍ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 14 വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മദ്രസകള്‍, അങ്കണവാടികള്‍, പഠന മുറികള്‍, ഹോസ്റ്റലുകള്‍, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
എന്നാല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ ജോലിക്ക് ഹാജരാവുന്നതിന് തടസമില്ല.
Tags : Local News Nattuvishesham Wayanad