കാസര്‍ഗോഡ്: രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും വേട്ടയാടുന്ന വിപത്താണ് ലഹരിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പും ജില്ലാ പോലീസും സംയുക്തമായി സംഘടിപ്പിച്ച ഐ ആം എ തൂഫാന് വാരിയര്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ലഹരി വിരുദ്ധസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെയുള്ള പോരാട്ടം പോലീസിന്റെയോ എക്സൈസിന്റെയോ മാത്രം ചുമതലയല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതിന്റെ ഭാഗമാകണമെന്നും എംപി ഓര്‍മിപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന് തൂഫാന് വഴി 10 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാനും മൂവായിരത്തോളം പേരെ അറസ്റ്റ്ചെയ്യാനും സാധിച്ചതായും എംപി പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈന ഒപ്പിയം വാറിലൂടെ ലഹരി മാഫിയയ്ക്ക് മറുപടി നല്കിയതുപോലെ, തൂഫാനിലൂടെ നമുക്കും ഈ വിപത്തിനെ തുടച്ചുനീക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പിമാരായ അച്യുത് അശോക്, സി.എം. ദേവദാസന്, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ഷൈല, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Students should prevent Nattuvishesham Districte news