കോട്ടയം: മതനിരപേക്ഷതയെ തകര്‍ക്കുന്ന ആര്‍എസ്എസ് നിലപാടുകളുടെ പ്രതീകമായ യോഗി ആദിത്യനാഥിന്റെ സന്ദേശം ആഗോള അയ്യപ്പസംഗമത്തില്‍ അവതരിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ്.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ജില്ലാതല റിപ്പോര്‍ട്ടിംഗ് അയര്‍ക്കുന്നത്തും കടുത്തുരുത്തിയിലും നടത്തുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നുള്ളത് പ്രചാരണത്തില്‍ പാളിപ്പോയെന്നും ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അഹന്തയുടെ തെളിവായിട്ടാണ് മുദ്രാവാക്യത്തെ കണ്ടതെന്നും രാജീവ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ആരോപണ വിധേയനായ പത്മകുമാറിനെതിരേ നേരത്തേ തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. വെള്ളാപ്പള്ളി നടേശന് നടത്തിയ വിവാദ പരമാര്‍ശങ്ങളെ തള്ളി പറയേണ്ടതായിരുന്നു.
വിമര്‍ശനങ്ങളെ പാര്‍ട്ടി പിന്തുണച്ചില്ലെങ്കിലും നടേശനൊപ്പമാണെന്ന രീതിയില്‍ വലതു പക്ഷം പ്രചരിപ്പിക്കുകയും ഇത് ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക ഉണ്ടാക്കുകയും ചെയ്തു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായപ്പോള്‍ തിരിച്ചുവരവിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായും രാജീവ് പറഞ്ഞു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിശക് സംഭവിച്ചു. രണ്ടിടങ്ങളിലും നിലനിന്നിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ന്നുവന്നതാണ് പ്രശനങ്ങളുടെ കാരണം. ജില്ലാകമ്മിറ്റിക്കും സംസ്ഥാനകമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായി. പാര്‍ട്ടിയില്‍നിന്നു വിട്ടുപോയവര്‍ സിപിഎമ്മിനെതിരേ നടത്തിയ പ്രചാരണങ്ങള്‍ വലിയ ക്ഷീണമുണ്ടാക്കി. പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഇന്നിന്റ പ്രശ്നങ്ങള്‍ക്ക് ഇന്നിന്റേതായ രീതിയിലുള്ള സമരമുറകളും പാര്‍ട്ടി പരിപാടികളും നടത്തണം. പി. രാജീവ് പറഞ്ഞു.
കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പുതുപ്പള്ളി, അയര്‍ക്കുന്നം ഏരിയായിലെ ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ഏരിയാ, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന റിപ്പോര്‍ട്ടിംഗിലും കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, പാലാ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കടുത്തുരുത്തിയില്‍ നടന്ന യോഗത്തിലും പങ്കെടുത്തു.