ഒറ്റപ്പാലം: ലോകകപ്പ് ഫുട്ബോൾ ആവേശം ഏറ്റെടുത്ത് തോൽപ്പാവകളും. ലോകമാകെ കാൽപന്തുകളിയുടെ ലഹരിയിൽ ആറാടുമ്പോൾ നിഴൽനാടകമാടുന്ന പാവകളും ഫുട്ബോൾ ആവേശം നെഞ്ചിലേറ്റുകയാണ്.
പൈതൃക കലാരൂപമായ തോൽപ്പാവക്കൂത്തിലൂടെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഒട്ടുംചോരാതെ അവതരിപ്പിക്കുന്നതു കൂനത്തറ തോൽപ്പാവക്കൂത്ത് കലാകേന്ദ്രമാണ്.
ലോകകപ്പിന്റെ ആവേശവും കായികമികവും പരമ്പരാഗത തോൽപ്പാവകൾവഴി നിഴൽവെളിച്ചത്തിലൂടെ ആവിഷ്കരിക്കുന്ന വീഡിയോയും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
കലയും കായികവും തമ്മിലുള്ള അപൂർവ സംഗമമായി മാറുകയാണ് ഈ തോൽപ്പാവക്കൂത്ത്. പൈതൃക കലാരൂപങ്ങളെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനും സമകാലിക വിഷയങ്ങളെ സാംസ്കാരിക പാരമ്പര്യത്തോടുചേർത്ത് അവതരിപ്പിക്കുന്നതിനുമുള്ള ശ്രമമായാണ് ഈ സംരംഭം രൂപം കൊണ്ടത്.
ഈ പ്രോജക്ടിന്റെ സംവിധാനം നിർവഹിച്ചത് തോൽപ്പാവക്കൂത്ത് കലയുടെ ആചാര്യനായ പത്മശ്രീ രാമചന്ദ്ര പുലവരുടെ മകൻ രാജീവ് പുലവരാണ്.
തോൽപ്പാവക്കൂത്ത് കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഈ വീഡിയോയിൽ സംഘാംഗങ്ങളായ വിജയ്, ആദിത്യ, മനോജ്, ലാലു, അരുൺ, അശ്വതി എന്നിവരുമുണ്ട്. പന്ത്രണ്ടോളം പാവകൾ നിർമിച്ച് സിനിമാട്ടോഗ്രാഫിക്സ്, എഐ സാധ്യതകളുപയോഗിച്ചാണ് തോൽപ്പാവക്കൂത്ത് അരങ്ങിലെത്തിച്ചത്.
Tags : World Cup Nattuvishesham District News