ഒറ്റപ്പാലം: തെരുവിന്റെ മക്കൾക്ക് അന്നമൊരുക്കി ഗ്രന്ഥശാല. സമൂഹം ബഹിഷ്കരിച്ച തെരുവുമക്കളുടെ വിശപ്പിന്റെ വിളി പുറംലോകം അറിയാറില്ല. മഞ്ഞും മഴയും വെയിലും കൊണ്ട് വിശപ്പടക്കാൻ വഴിയില്ലാതെ സ്വയംശപിച്ചു കഴിയുന്ന ഇക്കൂട്ടർക്ക് അത്താണിയാവുകയാണ് തോട്ടക്കര അരിയൂർ തെക്കുംമുറി വായനശാല.
തെരുവിലെ പട്ടിണി മാറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവരിപ്പോൾ ഒറ്റപ്പാലം ടൗണിലെ പതിനാലു പേരുടെ അന്നദാതാക്കളാണ്. ഒറ്റപ്പാലത്തിന്റെ തെരുവിൽ കിടക്കാൻ ഇടമില്ലാതെ, റോഡിൽ അലയുന്ന മനുഷ്യജീവനുകളുടെ വില അറിഞ്ഞുള്ള പ്രവർത്തനം. ഉച്ചക്ക് ഒരു നേരമെങ്കിലും അവരുടെ വിശപ്പുമാറണം- അതാണ് ഗ്രന്ഥശാല പ്രവർത്തകരുടെ ലക്ഷ്യം.
ഉച്ചയ്ക്ക് പന്ത്രണ്ടാകുന്പോഴേക്കും വായനശാല പ്രവർത്തകൻ ഓട്ടോഡ്രൈവർ തോട്ടക്കര ഫ്രാൻസിയുടെ ഭക്ഷണപ്പൊതി എത്തും. ഇതിനായി ഇവർ കാത്തുനിൽക്കും. പ്രായാധിക്യം തളർത്തിയവരും, മനസിന്റെ സമനില തെറ്റിയവരും, അനാഥരായവരും, ഉറ്റവർ ഉപേക്ഷിച്ചവരുമാണ് തെരുവിൽ ജീവിക്കുന്നത്.
ഒരുപൊതി ഭക്ഷണം വാങ്ങിക്കുമ്പോൾ ചിലർ ചോദിക്കും രണ്ടു പൊതി തരുമോ എന്ന്. രണ്ടുനേരം കഴിക്കാനാണ് രണ്ടുപൊതി ആവശ്യപ്പെടുന്നത്.- ഫ്രാൻസി പറയുന്നു.
ചോറും മീൻ കറിയും, ചമ്മന്തിയും പൊതിച്ചോറാക്കി രണ്ടുപൊതിതന്നെ ചോദിക്കുന്നവർക്കുനൽകി വരുന്നുണ്ട്. തെരുവിന്റെ പട്ടിണി മാറ്റാനുള്ള തങ്ങളുടെ ദൗത്യത്തിന് പിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് ഫ്രാൻസിയും സംഘവും.