ജോമോന്
പാറത്തോട്: അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ തുടര്‍ ചികിത്സയ്ക്ക് നാട് കൈകോർക്കുന്നു. പാറത്തോട് കുന്നുംഭാഗം പാറയില്‍ ജോമോന് ജോസഫാണ് (36) കഴിഞ്ഞ ദിവസം കെകെ റോഡിലെ പൂതക്കുഴിയിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
കാരിത്താസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ തലയ്ക്കും കാലിനുമാണ് പരിക്ക്. മരുന്നിനും മറ്റു ചികിത്സകൾക്കുമായി ഇതുവരെ ലക്ഷങ്ങൾ ചെലവായതോടെയാണ് കുടുംബത്തെ സഹായിക്കാൻ നാട് ഒരുമിക്കുന്നത്. ജോമോന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമാണ്.
പൊടിമറ്റം സെന്റ് ജോസഫ്സ് വികാരി ഫാ. സജി പൂവത്തുകാട്, സെന്റ് മേരീസ് വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പിൽ, പാറത്തോട് മുഹയുദീന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, വാര്‍ഡംഗം വി.എം. ഷാജഹാന്, സിജോ പൊടിമറ്റം എന്നിവരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപവത്കരിച്ചു. നാളെ രാവിലെ എട്ടുമുതല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ധനസമാഹരണം നടത്തും.