സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലങ്കര ജലാശയത്തിൽ രാസമാലിന്യം പടർന്നൊഴുകിയപ്പോൾ.
തൊടുപുഴ: ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മലങ്കര ജലാശയത്തില്‍ വ്യാപകമായി രാസ ലായനി പരന്നുകിടക്കുന്നതായി കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. ഇന്നലെ രാവിലെയാണ് വെള്ളത്തിനു മുകളിലായി പാടപോലെ ലായനി കണ്ടത്. വിവരമറിഞ്ഞതോടെ ഒട്ടേറെപ്പേര്‍ കോളപ്ര പാലത്തിലും ജലാശയത്തിനു സമീപവും തടിച്ചു കൂടി. ജനപ്രതിനിധികളും സ്ഥലത്തെത്തി.
രാവിലെ കുടയത്തൂര്‍, വയനക്കാവ് മേഖലയില്‍ കണ്ടെത്തിയ രാസലായനി പിന്നീട് മുട്ടം ഭാഗത്തേക്കും വ്യാപിച്ചു. ഈ മേഖലയിലെല്ലാം ജനങ്ങള്‍ കുളിക്കാനും ദൈനംദിന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് മലങ്കര ജലാശയത്തിലെ വെള്ളമാണ്. കൂടാതെ വിവിധ പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതികളും ഇതില്‍ സ്ഥിതിചെയ്യുന്നുണ്ട്.
വെള്ളിയാമറ്റത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍നിന്നാണ് രാസലായനി ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നതെന്ന് കരുതുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വിവിധ വകുപ്പുകളിലെ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വെള്ളിയാമറ്റം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി നേരത്തേ ഉയര്‍ന്നിരുന്നു. കമ്പനിക്ക് സമീപമുള്ള വടക്കനാറിലേക്ക് മാലിന്യങ്ങള്‍ തള്ളിവിടുന്നതായി നിരവധി പരാതികളും നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കമ്പനിക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് അധികൃതരും വാട്ടര്‍ അഥോറിറ്റി അധികൃതരും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് വെള്ളിയാമറ്റം പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ട്. ഈ ഫാക്ടറിയില്‍ നിന്നാണ് രാസമാലിന്യം മലങ്കര ജലാശയത്തിലേക്ക് എത്തിയതെന്നു പറയുന്നു.
Tags : Local News Nattuvishesham Drinking water supply cut off