കരുതൽ...ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആയിഷ തന്റെ തത്തയ്ക്കും പൂച്ചയ്ക്കും ആഹാരം നല്കുന്നു. കാരാപ്പുഴ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി
പ്രളയസാധ്യതാ മേഖലകളില്‍ പ്രളയ അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കണം
റോഡുകളില്‍ വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങള്‍ നാലടിവരെ ഉയര്‍ത്തണം
കോട്ടയം: വെള്ളപ്പൊക്കവും കെടുതികളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ജില്ലയില്‍ പ്രളയനിവാരണ നയം വേണമെന്ന ആവശ്യം ശക്തമായി. പ്രളയം ജില്ലയ്ക്ക് പുതിയ അനുഭവമല്ല. ഓരോ പ്രളയവും ഉണ്ടായശേഷം പ്രളയമുണ്ടാകാതിരിക്കാനുള്ള നടപടികളെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്.
സ്കൂളുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമായി തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ പലതിനും മതിയായ ശുചിമുറി സൗകര്യങ്ങളോ സ്വകാര്യതയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കാലങ്ങളായി ജില്ല പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ചുവരികയാണ്. ഏതാണ്ട് എല്ലാ വര്‍ഷവും വീടുകള്‍ വെള്ളത്തിനടിയിലാകുന്നു; വീട്ടുപകരണങ്ങള്‍ നശിക്കുന്നു; ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു; അറ്റകുറ്റപ്പണികള്‍ക്കായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നു. ഇതിനോടൊപ്പം കുടുംബങ്ങള്‍ നേരിടുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല.
വലിയ പ്രളയമുണ്ടാകുമ്പോള്‍ ജില്ലയുടെ പല ഭാഗങ്ങളും ഏതാണ്ട് ഒരു ദ്വീപായി മാറുന്നു. പ്രധാന പാതകള്‍ വെള്ളത്തിനടിയിലാകുന്നതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെടുന്നു. ഇത് സാധാരണ ജനങ്ങളുടെയും അടിയന്തര സേവനങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഈ അവസ്ഥയ്ക്ക് താത്കാലിക പരിഹാരങ്ങളല്ല, ദീര്‍ഘകാല ആസൂത്രണമാണ് വേണ്ടത്.
പ്രളയസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ സ്ഥിരം പ്രളയ അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ശുചിമുറികള്‍, ശുദ്ധജലം, വൈദ്യുതി, അടുക്കള, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക താമസസൗകര്യം എന്നിവയുള്ള ഈ കേന്ദ്രങ്ങള്‍ ദുരന്തസമയത്ത് സുരക്ഷയും അന്തസും ഉറപ്പാക്കും.
ഓരോ വര്‍ഷവും താത്കാലിക ക്യാമ്പുകള്‍ ഒരുക്കേണ്ട സാഹചര്യം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും. പ്രളയത്തില്‍ മുങ്ങുന്ന റോഡുകളുടെ പ്രശ്നത്തിനും സ്ഥിരപരിഹാരം കാണണം. സാങ്കേതികമായി സാധ്യമായിടത്ത് ഏകദേശം മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ വരെ വരുന്ന താഴ്ന്ന ഭാഗങ്ങള്‍ മൂന്ന് മുതല്‍ നാല് അടി വരെ ഉയർത്തിയാല്‍ മിക്ക പ്രളയസാഹചര്യങ്ങളിലും ഗതാഗതം നിലനിര്‍ത്താന്‍ കഴിയും.
അടിയന്തരമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേര്‍ന്ന് പ്രളയഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ ശാസ്ത്രീയമായി തിരിച്ചറിയുകയും ആവശ്യമായ എസ്റ്റിമേറ്റുകള്‍ തയാറാക്കി മുന്‍ഗണനാക്രമത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും വേണം. ഇത് ജില്ലയ്ക്കായുള്ള സമഗ്രമായ പ്രളയനിവാരണ പദ്ധതിയുടെ ആദ്യപടിയായിരിക്കും. മുന്‍കൂട്ടിയുള്ള ആസൂത്രണവും സമയബന്ധിതമായ നിക്ഷേപവും ഉണ്ടെങ്കില്‍ അതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ജില്ലയിൽ 139 ക്യാമ്പുകളിലായി 12,063 പേർ
കോട്ടയം: മഴയെത്തുടർന്ന് ജില്ലയിൽ 139 ദുരിതാശ്വാസക്യാമ്പുകളിലായി 12,063പേർ. പുരുഷന്മാർ: 5019, സ്ത്രീകൾ: 5396, കുട്ടികൾ: 1648.
Tags : Nattuvishesham DistrictNews DeepikaNews