കടുത്തുരുത്തി: തുടർച്ചയായി വിജയിക്കുന്ന മോന്‍സ് ജോസഫിന്റെ തേരോട്ടത്തിന് തടയിടാന്‍ ഇക്കുറിയും എല്‍ഡിഎഫിനായില്ല. തുടർച്ചയായ ആറാം ജയം നേടുകയായിരുന്നു മോന്‍സ് ജോസഫ്.
കടുത്തുരുത്തി മോന്സിനോടു ചേര്‍ന്നുനില്‍ക്കുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കാണാനായത്. വോട്ടെണ്ണല്‍ കേന്ദ്രമായ പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിനു മുമ്പില്‍ നിന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം ഓരോ റൗണ്ട് പിന്നിടുന്പോഴും വാനോളമുയരുന്നതാണ് ദൃശ്യമായത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോൾത്തന്നെ 933 വോട്ടിന്റെ ലീഡില്‍ മോന്‍സ് എത്തി. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ നിര്‍മല ജിമ്മിയെ പിന്തള്ളിയുള്ള ജൈത്രയാത്രയാണ് പിന്നീട് കണ്ടത്.
മോന്സിന്റെ ജന്മനാടായ മുളക്കുളം പഞ്ചായത്തില്‍ യുഡിഎഫിന് 3,457 വോട്ട് ലീഡ് ലഭിച്ചു. ഫലം എങ്ങോട്ടെന്ന ആദ്യസൂചനയായിരുന്നു അത്. എല്‍ഡിഎഫിന് സ്വാധീനമുള്ള വെളിയന്നൂരും യുഡിഎഫിന് 980 വോട്ട് ലീഡ് കിട്ടി. ഉഴവൂരില്‍ 1,835ഉം ഞീഴൂരില്‍ 2,410 വോട്ടും ലീഡ് മോന്‍സ് നേടിയപ്പോൾ എല്‍ഡിഎഫ് ക്യാമ്പില്‍ പരാജയം മണത്തു.
കടുത്തുരുത്തി പഞ്ചായത്തില്‍ 5,320 വോട്ടിന്റെ വലിയ ലീഡും മോന്സിനു ലഭിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതോടെ ആഹ്ലാദ നൃത്തച്ചുവടുകളുമായി തെരുവിലിറങ്ങി. കുറവിലങ്ങാട് -2,544, മരങ്ങാട്ടുപിള്ളി-2,018, മാഞ്ഞൂര്‍-5,147, കടപ്ലാമറ്റം-891, കാണക്കാരി-3,078, കിടങ്ങൂര്‍-2,687 വോട്ടുകളുടെ ലീഡ് മോന്സിന് ലഭിച്ചു. ഇതോടെ ഭൂരിപക്ഷം 31,300 ആയി ഉയര്‍ന്നു.
മോന്‍സ് ജോസഫിന് 70,353 വോട്ടും നിര്‍മല ജിമ്മിക്ക് 39,053 വോട്ടുമാണ് ആകെ ലഭിച്ചത്. കഴിഞ്ഞതവണ 4,256 ആയിരുന്നു മോന്സിന്റെ ഭൂരിപക്ഷം. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേലിന് 12,228 വോട്ട് ലഭിച്ചു.
2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ലാലിന് 11,570 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി കടുത്തുരുത്തിയുടെ പ്രതിനിധി മോന്‍സ് ജോസഫ് ഉണ്ടാകുമെന്നാണ് കടുത്തുരുത്തിയിലെ യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
Tags : nattu vishesham The journey of victory