കുമരകം: മലയാളികൾക്കിടയിലുള്ള ഒരു പഴഞ്ചൊല്ല് കുമരകത്ത് യാഥാർഥ്യമായി. ശക്തമായ കാറ്റിലും മഴയിലും കടപഴുകിവീണ തെങ്ങാണ് പഴഞ്ചൊല്ല് ശരിയാണെന്ന് തെളിയിച്ചത്. കുമരകം ആറാം വാർഡിൽ ഓട്ടോറിക്ഷാ ഡ്രൈവർ ചോതിരക്കുന്നേൽ തോമസ് പി. മാത്യു(കൊച്ചുമോൻ)വിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഓട്ടം കഴിഞ്ഞെത്തി ഓട്ടോറിക്ഷാ പതിവു പോലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തു.
ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ട് ഉണർന്നു. പുറത്തിറങ്ങിയപ്പോൾ കണ്ടകാഴ്ച കൊച്ചുമോനെ അത്ഭുതപ്പെടുത്തി. വീടിനും ഓട്ടോറിക്ഷയ്ക്കും ഇടയിലൂടെ ഒരു നഷ്ടവും ഉണ്ടാക്കാതെ തെങ്ങ് നിലം പൊത്തിക്കിടക്കുന്നു. അല്പം മാറിയിരുന്നെങ്കിൽ ഓട്ടോയുടെ മുകളിലും മറുവശത്തേക്ക് മാറിയാൽ വീടിന്റെ മുകളിലും തെങ്ങ് പതിക്കുമായിരുന്നു.
കുടുംബത്തിന്റെ അത്താണിയായ ഒട്ടോറിക്ഷയ്ക്കോ വീടിനോ ഒരു പോറൽ പോലും ഏൽപിക്കാതെ നിലംപൊത്തിക്കിടക്കുന്ന തെങ്ങ് കണ്ടപ്പോൾ കൊച്ചുമോൻ ഉള്ളിൽ പറഞ്ഞു തെങ്ങ് ചതിക്കില്ല.
Tags : Local News Nattuvishesham Kottayam