അറുകാലിക്കൽ മഹാദേവർ ക്ഷേത്രത്തിന്റെ മുന്നിലെ നാട്ടുമാവ്.
അടൂർ: പരിസ്ഥിതിദിനങ്ങൾഏറെ കടന്നുപോയപ്പോഴും അറുകാലിക്കലിന് തണലേകാൻ നാട്ടുമാവ് ഉണ്ട്. അറുകാലിക്കൽ ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിലെ മരമുത്തശിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. തലമുറകൾക്ക് തണലും ആശ്വാസവും നൽകിയ ഈ വൃക്ഷം ഇന്നും കുലകുത്തി പൂക്കുകയും മധുരമുള്ള മാമ്പഴങ്ങൾ സമൃദ്ധിയായി നൽകുകയും ചെയ്യുന്നു.
അഞ്ചുപേർ കൈകോർത്തുപിടിച്ചാൽ മാത്രം ചുറ്റിപ്പിടിക്കാനാകുന്ന വലിപ്പമാണ് മാവിന്റെ ചുവടിനുള്ളത്. മരത്തിന് ചുറ്റും കൽക്കെട്ട് നിർമിച്ച് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ പലരും മാവിൻചുവട്ടിൽ അൽപസമയം വിശ്രമിച്ച ശേഷമാണ് മടങ്ങുന്നത്. ദേശാടനപ്പക്ഷികളുടെയും മറ്റു പറവകളുടെയും സുരക്ഷിത അഭയകേന്ദ്രമാണ് മാവ്.
കാലം എത്ര മുന്നോട്ടുപോയാലും പ്രകൃതിയുടെ കരുതലും പൈതൃകത്തിന്റെ മഹത്വവും ഓർമിപ്പിച്ച് മാവ് ക്ഷേത്രാങ്കണത്തിലുള്ളത് നാടിനുതന്നെ ഐശ്വര്യമായി മാറിയിരിക്കുകയാണ്.
Tags : Local News Nattuvishesham Pathanamthitta