റോഡ് കൽക്കെട്ടോടെ ഇടിഞ്ഞു നാലു മീറ്റർ താഴ്ചയിലുളള പുരയിടത്തിലെ കിണറിന് സമീപത്ത് പതിച്ചപ്പോൾ.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ്- എറണാകുളം റോഡിൽ വടകരയിൽ റോഡ് കൽക്കെട്ടോടെ ഇടിഞ്ഞു മൂന്ന് മീറ്റർ താഴത്തെ പുരയിടത്തിലേക്ക് പതിച്ചു. റോഡിന്റെ കൽക്കെട്ട് ഇടിഞ്ഞു താഴേക്ക് പതിച്ചതിനോട് ചേർന്ന് വീട്ടിലെ കിണറുള്ളത് അപകട ഭീതി പരത്തുന്നു. വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിനുസമീപം വടകര അമ്മംകുന്ന് ദേവരാജന്റെ വീടിന്റെ മുൻവശത്താണ് റോഡ് ഇടിഞ്ഞുതാണത്. 46 വർഷം മുമ്പ് സിമന്റില്ലാതെ പിഡബ്ല്യുഡി നിർമിച്ച കൽക്കെട്ടാണിത്.
കനത്ത മഴയെത്തുടർന്ന് കൽക്കെട്ടിന്റെ ഒരു ഭാഗം നാല് മീറ്റർ താഴ്ചയിലുള്ള വീടിന്റെ കിണർ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു.
കൽക്കെട്ട് തകർന്നതോടെ റോഡ് വിണ്ട് താഴേക്ക് ഇടിയുമെന്ന സ്ഥിതിയിലാണ്. തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിൽ പോലീസ് എത്തി അപകട മുന്നറിയിപ്പ് നൽകുന്നതിനായി കയർകെട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് ഭാഗികമായി വാഹനങ്ങൾ കടത്തിവിട്ടത്.
ഭാരവണ്ടികളടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വളരെ തിരക്കേറിയ റോഡാണിത്. മഴ കനത്ത് പെയ്യുന്നതിനാൽ ശേഷിച്ച കൽക്കെട്ടും വിണ്ടടർന്ന റോഡും താഴേക്ക് ഇടിയാൻ സാധ്യതയേറെയാണ്. അപകടമൊഴിവാക്കാൻ റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിച്ച് തകർന്ന റോഡ് ഭാഗം പുനർനിർമിച്ച് കുറ്റമറ്റതാക്കി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.