കട്ടപ്പന: കേരളത്തിൽ ഇടതുപക്ഷം ഇല്ലാതായെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിന്റെയും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പിൻതുണക്കാരാണ് കേരളത്തിലെ എൽഡിഎഫ്. രാജ്യത്ത് എവിടെ ചെന്നാലും ദൈവത്തെക്കുറിച്ചും അന്പലങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന നരേന്ദ്രമോദി കേരളത്തിലെത്തുന്പോൾ അതു പറയുന്നില്ല.
ശബരിമല കൊള്ളയെക്കുറിച്ച് ഒരക്ഷരംപോലും മോദി മിണ്ടിയിട്ടില്ല. തന്റെ ലോക്സഭാംഗത്വം റദ്ദാക്കി, വീട്ടിൽനിന്ന് ഇറക്കിവിട്ടു, തനിക്കെതിരേ 38 കേസുകൾ രജിസ്റ്റർ ചെയ്തു, ഇഡിയെക്കൊണ്ട് 55 മണിക്കൂർ ചോദ്യം ചെയ്യിപ്പിച്ചു. ആ നരേന്ദ്രമോദി ശബരിമല കവർച്ച സിബിഐയെകൊണ്ടോ ഇഡിയെക്കൊണ്ടോ അന്വേഷിപ്പിക്കാൻ തയാറല്ല.
നരേന്ദ്രമോദിക്ക് തന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ഞാൻ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ പ്രധാനമന്ത്രി ഒളിച്ചോടി. ഡോണൾഡ് ട്രംപ് വിളിക്കുന്പോൾ സർ എന്നു വിളിച്ച് കുന്പിട്ടു നിൽക്കുന്ന നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണ്. ഇന്ത്യൻ പ്രധാനമന്ത്രി ആരെയും സർ എന്നു വിളിക്കാൻ പാടില്ല.
ഡോണൾഡ് ട്രംപ് പറയുന്ന ജോലിചെയ്യുന്ന ആളാകരുത് ഇന്ത്യൻ പ്രധാന മന്ത്രി. ട്രംപ് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുകയും കിടക്കാൻ പറഞ്ഞാൽ കിടക്കുകയും ഇസ്രായേലിനു പോകാൻ പറഞ്ഞാൽ ഇസ്രയേലിനു പോകുകയും ചെയ്യുന്ന ആളാണ് നരേന്ദ്രമോദി.
അമേരിക്കയുടെ കോളനിയല്ല ഇന്ത്യ. ഇതുതന്നെയാണ് കേരളത്തിലും, നരേന്ദ്രമോദി കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാൽ ‘യേസ് സർ, ഞങ്ങൾ താങ്കൾക്കുവേണ്ടി എന്താണു ചെയ്യേണ്ടതു സർ’ എന്നു പറഞ്ഞാണ് പിണറായി വിജയൻ ഫോണെടുക്കുന്നത്. ഇത് ഇവരുടെ രഹസ്യ അജണ്ടയുടെ പ്രതിഫലനമാണ്. കേരള മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും പൂർണ നിയന്ത്രണത്തിലാണ്.
കേരളത്തിലെ തോട്ടം മേഖലയും തൊഴിലാളികളും കർഷകരും തികഞ്ഞ അവഗണന നേരിടുകയാണ്. കേരളത്തിൽ ഇടതുപക്ഷം ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കില്ല. കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നു ഏതു കൊച്ചുകുഞ്ഞിനുപോലും അറിയാം. കോർപറേറ്റു മുതലാളിത്വത്തിന്റെ ഏജന്റുമാരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. രാഹുൽ ഗാന്ധി പറഞ്ഞു.
ആലപ്പുഴയിലെ യുഡിഎഫ് സമ്മേളനത്തിനു ശേഷം 12. 45 ഓടെ ഹെലികോപ്റ്ററിൽ കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലെത്തിയ രാഹുൽഗാന്ധിയോടൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണിഗോപാലുമുണ്ടായിരുന്നു. കട്ടപ്പന പഞ്ചായത്ത് മൈതാനിയിൽ എത്തിയ രാഹുൽ ഗാന്ധി അമർ ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് വേദിയിലേക്ക് എത്തിയത്.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, അഡ്വ. ഇ.എം. ആഗസ്തി തുടങ്ങിയവർ രാഹുൽ ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു. യുഡിഎഫ് സ്ഥാനാർഥികളായ റോയി കെ. പൗലോസ് ( ഇടുക്കി), അഡ്വ. സേനാപതി വേണു ( ഉടുന്പൻചോല), അഡ്വ. സിറിയക് തോമസ് (പീരുമേട്), ഫ്രാൻസിസ് ജോർജ് എം പി, ഡീൻ കുര്യാക്കോസ് എം പി, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, പ്രഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
‘ഇവൾ കേരള സ്ത്രീത്വത്തിന്റെ പ്രതീകം’
കട്ടപ്പന: പെണ്‍കുട്ടികളും സ്ത്രീകളും നിർഭയമായി ജീവിക്കുന്ന ഇന്ത്യയും കേരളവുമാണ് എന്റെ സ്വപ്നമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്പോൾ, യോഗത്തിനു മുന്നോടിയായി വന്ദേമാതരം പാടിയ പെണ്‍കുട്ടിയെ പ്രശംസിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പ്രസംഗത്തിനിടെ വന്ദേമാതരം പാടിയ പെണ്‍കുട്ടിയെ വേദിയിലേക്കു വിളിച്ചുവരുത്തി ചേർത്തുനിർത്തി, ഇവളാണ് കേരളത്തിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നത്. മണിക്കൂറുകൾ പാടി പഠിച്ച് ഇത്രയുംവലിയ ജനക്കൂട്ടത്തിനുമുന്നിൽ നിർഭയമായി വന്ദേമാതരം പാടിയ ഈ പെണ്‍കുട്ടി ഭയമില്ലാ സ്ത്രീകളുടെ പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജകുമാരി സെൻമേരിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിനി ജിയ സിബിയാണ് രാഹുൽഗാന്ധിയുടെ അഭിനന്ദനത്തിനർഹയായത്. ഉടുന്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.ജെ. സിബിയുടെ മകളാണ്.
Tags : nattu vishesham no Left in Kerala Rahul