തെയ്യത്തുംകടവ്-കൊടിയത്തൂർ റോഡ് നവീകരണ പ്രവൃത്തി
മുക്കം: പത്ത് മാസത്തോളം പിന്നിട്ടിട്ടും എങ്ങും എത്താത്ത 750 മീറ്റർ തെയ്യത്തുംകടവ്-കൊടിയത്തൂർ റോഡ് നവീകരണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാൻ നടപടിയെടുത്തു.ഇന്നലെ സ്ഥലം സന്ദർശിച്ച സി.കെ. കാസിം എംഎൽഎ, ഉദ്യോഗസ്ഥരുമായും കരാറുകാരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
ഓവുചാലുകൾ നവീകരിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കാനും സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മറ്റും കോൺഗ്രീറ്റ് നടപ്പാത, ഭിത്തി നിർമാണം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡ് നവീകരണം പൂർത്തിയാക്കുന്നതിൽ തടസമായ പൈപ്പുകളുടെയും ഇലക്ട്രിക്ക് പോസ്റ്റുകളുടെയും കാര്യത്തിൽ ഉടനെ പരിഹാരമുണ്ടാക്കും. പാതയോരത്തെ ഭിത്തി നിർമാണം ഉടൻ പൂർത്തീകരിക്കും. സെപ്റ്റംബറോടെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.നാലു കോടിയോളം രൂപ ചെലവിൽ നടക്കുന്ന 750 മീറ്റർ പ്രവൃത്തി മാസങ്ങൾ പിന്നിട്ടിട്ടും എങ്ങും എത്താതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു.കഴിഞ്ഞവർഷം നവംബർ എട്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റോഡ് പ്രവൃത്തി നിന്നു.
റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ചിട്ട വീടിന്റെ ചുറ്റുമതിൽ കെട്ടാനൊരുങ്ങി വീട്ടുകാർ രംഗത്തിറങ്ങിയതോടെ പ്രവൃത്തി പുനരാരംഭിച്ചെങ്കിലും പ്രവൃത്തിയുടെ മെല്ലെപ്പോക്ക് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു.എക്സിക്യൂട്ടീവ് എൻജിനിയർ കെ.കെ. മിഥുൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജെ. ഷാനു, അസി. എൻജിനിയർ അബ്ദുൽ വഹാബ്, പ്രോജക്ട് എൻജിനിയർ ശരത് ശിവൻ, സൈറ്റ് എൻജിനിയർ കെ.കെ. അനർഷ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് സുജ ടോം തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.
Tags : Road Nattuvishesham DistrictNews