രമ്യ, സജിത്ത്, ഷമീർ
കടയ്ക്കല്‍ : ചിതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരത്തിനടുത്ത് ഇടത്തേക്കോണം പണയില്‍ വീട്ടില്‍ രമ്യ (27), രമ്യയുടെ സുഹൃത്ത് ചിറയിന്‍കീഴ് സരളാ ഭവനില്‍ ഗോള്‍ഡന്‍ സജിത്ത് എന്നറിയപ്പെടുന്ന സജിത്ത് (30), കണ്ണനെലൂര് സ്വദേശി ഷമീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ അല്‍ത്താഫിനെ ചിതറ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസുകളില്‍ പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് ചിതറ പോലീസ് പറഞ്ഞു. പിടിയിലായ രമ്യ സമാനമായ കേസില്‍ പിടിക്കപ്പെടുകയും ജയിലില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പുറത്തിറങ്ങുകയുമായിരുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയതിന് ശേഷമാണ് ചിതറയിലും കടയ്ക്കലും ഉള്‍പ്പടെയുള്ള നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് മുക്കുപ്പണ്ടം പണയപ്പെടുത്തി 30 ലക്ഷത്തോളം യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘവുമായി ചേര്‍ന്ന് രമ്യ തട്ടിയെടുത്തത്.
തട്ടിപ്പ് നടത്തുന്നതിനു മുമ്പ് പണമിടപാട് സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും ആ പ്രദേശത്തെ പേര് ഉള്‍പ്പെടുത്തിക്കൊണ്ട് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുകയാണ് സംഘത്തിന്റെ ആദ്യ പണി. ഇടത്തരം പണമിടപാട് സ്ഥാപനങ്ങളാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. കൈകുഞ്ഞുമായിട്ടാകും മിക്കപ്പോഴും എത്തുക. അതിനാല്‍ തന്നെ കൂടുതല്‍ സംശയം ആര്‍ക്കും തോന്നാറില്ല. കഴിഞ്ഞ മാര്‍ച്ച് നാലു മുതല്‍ മെയ് 13 വരെ വിവിധ ദിവസങ്ങളിലായി ചിതറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതികള്‍ മുക്കുപ്പണ്ടം പണയപ്പെടുത്തി 30 ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്.
പിടിയിലായ രമ്യയും ഭര്‍ത്താവ് എന്നു പരിചയപ്പെടുത്തിയ യുവാവും പറഞ്ഞ ചില കാര്യങ്ങളിലെ പൊരുത്തകേട് സംബന്ധിച്ചു സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തായത്. ഉടമയുടെ പരാതിയില്‍ കേസെടുത്ത ചിതറ പോലീസ് പ്രതിയായ കൊല്ലം സ്വദേശി അല്‍ത്താഫിനെ ആദ്യം പിടികൂടി. ഇയാളില്‍ നിന്നാണ് കൂടുതല്‍ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റിലേക്ക് എത്തുകയും ചെയ്തത്. ഒളിവില്‍ പോയ രമ്യയെയും സജിത്തിനെയും പരവൂരില്‍ നിന്നും ഷമീറിനെ കണ്ണനെല്ലൂരില്‍ നിന്നുമാണ് ചിതറ പോലീസ് പിടികൂടിയത്.
കടയ്ക്കല്‍ പോലീസും പ്രതികള്‍ക്കെതിരെ സമാനമായ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കും ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ വ്യാജആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകൾ നിര്‍മിച്ചവരെ കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് നീക്കം ആരംഭിച്ചു.
Tags : Local News Nattuvishesham Kollam