നേമം: പാപ്പനംകോട് ഡിപ്പോയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ആറിനു നഗരത്തിലേയ്ക്ക് പുറപ്പെട്ട ഇലക്ട്രിക്ക് ബസ് ലോട്ടറി കടയിലേയ്ക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്.
കരമന-കളിയിക്കാവിള റോഡില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചു തകര്‍ത്താണ് ബസ് ലക്ഷ്മി ലക്കി സെൻഖറിലേക്ക് ഇടിച്ചുകയറിയത്. ലോട്ടറി കടയിലെ ജീവനക്കാരന് നെയ്യാറ്റിന്‍കര സ്വദേശി സുദര്ശനന് (64) , ബസ് ഡ്രൈവര്‍ ശാന്തിലാല്‍ (45), കണ്ടക്ടർ ജയശ്രീ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബസിനകത്തുണ്ടായ വീഴ്ചയിലാണ് കണ്ടക്ടര്‍ക്കു പരിക്കേറ്റത്. അപകടസ്ഥലത്തിനു സമീപം പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ പാമാംകോട് സ്വദേശി ഉദയന്‍ കഷ്ടിച്ചാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. അപകട സമയത്ത് അതുവഴി കടന്നുപോയ ബൈക്ക് യാത്രികനും കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറും ബസിനടിയില്‍പ്പെട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുനില കെട്ടിടത്തിന്റെ മുന്‍ഭാഗവും ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. ബസില്‍ യാത്രക്കാർ ആരുമില്ലാതിരുന്നതു വലിയ അപകടം ഒഴിവാക്കി. കെഎസ്ആര്‍ടിസിയിലെ വര്‍ക്ഷോപ്പ് വാഹനം കൊണ്ടുവന്നുകെട്ടി വലിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനത്തെ സംഭവ സ്ഥലത്തുനിന്നു മാറ്റിയത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിപ്പോയില്‍നിന്നും ബസ് അമിത വേഗത്തിലാണ് റോഡിലേയ്ക്ക് പ്രവേശിച്ചതെന്നു ദൃസാക്ഷികള്‍ പറഞ്ഞു. കരമന പോലീസ് കേസെടുത്തു.
Tags : Three injured KSRTC bus