തണ്ണീർമുക്കം ബണ്ടിലെ മൺചിറയിൽ കായൽ മനോഹാരിത നുകരാനെത്തിയവർ.
വൈക്കം: തണ്ണീർമുക്കം ബണ്ടിന്റെ മൺചിറകളിൽ കായൽ സൗന്ദര്യം നുകരാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നത് കണക്കിലെടുത്ത് ഇറിഗേഷൻ വകുപ്പ് ഈ ഭാഗത്തെ വിനോദസഞ്ചാര വികസനസാധ്യത പഠിക്കുന്നു.
യാതൊരു ഭൗതിക സാഹചര്യവും ഒരുക്കാതിരുന്നിട്ടും അവധി ദിവസങ്ങളിലടക്കം നൂറുകണക്കിനാളുകളാണ് തണ്ണീർമുക്കം ബണ്ടിലെത്തുന്നത്. ബണ്ടിലെ വിനോദസഞ്ചാര വികസനത്തിന് പദ്ധതി തയാറാക്കണമെന്ന് പൊതുജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം ഗൗരവത്തിൽ ഇറിഗേഷൻ വകുപ്പ് പരിശോധിക്കുകയാണെന്നും ഇക്കാര്യം പഠന വിധേയമാക്കി തുടർനടപടി സ്വീകരിക്കുമെന്നും ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഇന്നലെ തണ്ണീർമുക്കം ബണ്ട് സന്ദർശിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കായലിന് കുറുകെയുള്ള തണ്ണീർമുക്കം ബണ്ടിൽ കായൽ കാഴ്ച ഏറെ അനുഭൂതി പകരുന്നതിനാൽ കുടുംബങ്ങളടക്കം നിരവധി ആളുകൾ ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്. വെച്ചൂർ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള സ്ഥലത്താണ് വിനോദ സഞ്ചാരികൾക്ക് ഇളനീരും ഐസ്ക്രീമുമൊക്കെ നൽകാൻ വഴിയോര കച്ചവടക്കാരുള്ളത്. ഇവിടത്തെ ജൈവ മാലിന്യങ്ങൾ കായൽ മലിനീകരണത്തിനിടയാക്കുന്നതിനാൽ ഇവ ഫലപ്രദമായി സംസ്കരിക്കുന്നതിനു വെച്ചൂർ പഞ്ചായത്ത് പദ്ധതി തയാറാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.
Tags : Nattuvishesham Districtnews Deepikanews Tourism